| Thursday, 7th July 2022, 6:57 pm

ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നിയമനിര്‍മാണത്തിലൂടെ 'സമരത്തിനുള്ള അവകാശം' സ്ഥാപിക്കൂ

പി.ബി ജിജീഷ്

ഇന്ത്യന്‍ ഭരണഘടനയെന്നല്ല, ലോകത്ത് ചോദ്യം ചെയ്യാന്‍ പാടില്ലാത്ത, വിമര്‍ശനാതീതമായ യാതൊന്നുമില്ല.

‘ഈ ഭരണഘടന കത്തിച്ചുകളയാന്‍ മുതിരുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും’ എന്ന് ഡോ. അംബേദ്കര്‍ പ്രസ്താവിച്ചിട്ടുണ്ട്. അതും പാര്‍ലമെന്റിനകത്ത്. പക്ഷേ അതിനൊരു സാഹചര്യമുണ്ടായിരുന്നു. രക്തരഹിത വിപ്ലവത്തിനുള്ള മാര്‍ഗരേഖയായി തങ്ങള്‍ വിഭാവനം ചെയ്ത ഭരണഘടന, ഏതൊരു ആശയധാരയെയാണോ ‘ഡൈനാമിറ്റ് വെച്ച് തകര്‍ക്കണ’മെന്ന് അദ്ദേഹം ആഗ്രഹിച്ചത്, അതേ ശക്തികള്‍ക്ക് മുന്നില്‍ നിസ്സഹായമായി കിതച്ചുനില്‍ക്കുന്ന കാഴ്ചയാണ് അംബേദ്കറെ പ്രകോപിപ്പിച്ചത്. പിന്നീട് അദ്ദേഹം അതിന് വിശദീകരണം നല്‍കിയത് ദേവന്മാര്‍ക്ക് വേണ്ടി നിര്‍മിച്ച ക്ഷേത്രം അസുരന്മാര്‍ കീഴടക്കിയാല്‍ പിന്നെ അത് തകര്‍ക്കുകയേ മര്‍ഗമുള്ളൂ എന്നാണ്.

ഗൗരവത്തോടെയുള്ള നിരവധി വിമര്‍ശനങ്ങള്‍ ഇന്ത്യന്‍ ഭരണഘടനരൂപീകരണ സമയത്തും അതിനുശേഷവും ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനാ ഭേദഗതിയുടെ ആവശ്യകതയെക്കുറിച്ച് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ അതുപോലെയല്ല, ഭരണഘടന കൊള്ളക്കാര്‍ക്ക് വഴിയൊരുക്കുന്നതാണെന്ന തരത്തിലുള്ള പ്രസ്താവന.

തൊഴിലാളികളുടെ അവകാശങ്ങള്‍ ഭരണഘടന സംരക്ഷിക്കുന്നുണ്ടോ എന്നാണ് കാതലായ ഒരു ചോദ്യം. സംരക്ഷിക്കാത്തത് ഭരണഘടനയല്ല, അതെടുത്ത പെരുമാറുന്ന സര്‍ക്കാരുകളും കോടതികളുമാണ് എന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. എത്ര നല്ല ഭരണഘടന ആണെങ്കിലും അത് പെരുമാറുന്നവര്‍ മോശമാണെങ്കില്‍ അത് പ്രയോജനരഹിതമാകുമെന്ന മുന്നറിയിപ്പ് നല്‍കിയതും അംബേദ്കര്‍ ആണ്.

തൊഴിലാളികളുടെ അവകാശങ്ങളില്‍ അധിഷ്ഠിതമായ ഒരു ക്ഷേമരാഷ്ട്ര സങ്കല്‍പമാണ് നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്നത്. ഭരണഘടനയുടെ നാലാം ഭാഗം മുന്നോട്ടുവെക്കുന്ന നിര്‍ദേശക തത്വങ്ങളുടെ ദിശാസൂചനയും ഇതേവഴിയിലാണ്. അനുച്ഛേദം 38, 39, 41, 42, 43, 43 (എ) എന്നിവ ഓര്‍മപ്പെടുത്തുന്നത് സാമൂഹ്യനീതിയും വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും തൊഴിലാളി ക്ഷേമവും ഉറപ്പുവരുത്താനുള്ള ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തത്തെയാണ്. എന്നാല്‍ നമ്മുടെ ഭരണകര്‍ത്താക്കളും നീതിന്യായ വ്യവസ്ഥിതിയും ഭരണഘടനയില്‍ അന്തര്‍ലീനമായ രാഷ്ട്രീയ പദ്ധതിയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നില്ല.

വളരെ ലളിതമായ ഒരുദാഹരണം പറയാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന് ശേഷം അവകാശ സരക്ഷണത്തിനായുള്ള നിരന്തര സമര/ പ്രചാരണ പരിപാടികളുമായി ജീവനക്കാരുടെ വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ഇടതു രാഷ്ട്രീയകക്ഷികള്‍ക്കും കോടതി നിലപാടിനോട് യോജിപ്പില്ല. യഥാര്‍ത്ഥത്തില്‍ 2003ലെ രംഗരാജന്‍ കേസിലെ സുപ്രീംകോടതിയുടെ നീതിരഹിതമായ ഒരു ഉത്തരവാണ് വിഷയങ്ങള്‍ ഇത്ര വഷളാക്കിയത്.

ഇതിനൊരു മറുവശമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരം ചെയ്യാനുള്ള ‘നിയമപരവും ധാര്‍മികവുമായ’ അവകാശമില്ലെന്നാണ് കോടതി പറഞ്ഞത്. വ്യവസായ തൊഴിലാളികളോടാണെങ്കില്‍ അങ്ങനെ പറയില്ല, കാരണം ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ടസ് നിയമത്തിന്റെ വകുപ്പ് 23, 24 എന്നിവയിലൂടെ വ്യവസായ തൊഴിലാളികള്‍ക്ക് സമരം ചെയ്യാനുള്ള അവകാശം നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളികളുടെ നിയമപരമായ അവകാശമാണത്. അത് നിഷേധിക്കാന്‍ കോടതിക്ക് കഴിയില്ല.

എന്നാല്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അത്തരമൊരു പരിരക്ഷയില്ല. അവരുടെ അവകാശം, നിയമം മൂലം അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല, അതു സംബന്ധിച്ച് ഒരു നിയമം പോലുമില്ല. ‘പെരുമാറ്റ ചട്ടങ്ങള്‍’ മാത്രമേയുള്ളു. ഭരണഘടനയുടെ അനുച്ഛേദം 309 പ്രകാരം വിജ്ഞാപനം ചെയ്ത സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് ഈ നിയന്ത്രണങ്ങളൊക്കെ നടപ്പാക്കുന്നത്. ജീവനക്കാരുടെ സേവനവ്യവസ്ഥകള്‍ സംബന്ധിച്ച നിയമനിര്‍മാണം നടക്കും വരെ അനുയോജ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ എക്സ്‌ക്യൂട്ടീവിനെ അധികാരപ്പെടുത്തതാണ് അനുച്ഛേദം 309.

1957ല്‍ ഇന്ത്യാ ഗവണ്മെന്റ് ‘കേന്ദ്ര സിവില്‍ സര്‍വീസ് കോണ്ടക്ട് റൂള്‍സ്’ ഭേദഗതി ചെയ്ത് വകുപ്പ് 34 (എ) കൂട്ടിച്ചേര്‍ക്കുന്നതോടെയാണ് ഇവിടെ സമരം നിരോധിക്കപ്പെടുന്നത്. വിവിധ സംസ്ഥാനങ്ങളിലും സമാനമായ ചട്ടങ്ങള്‍ വന്നു. അതുവരെ രാജ്യത്തു സമരങ്ങള്‍ നിയമവിരുദ്ധമായിരുന്നില്ല.

രാജ്യം സ്വതന്ത്രമായി 75 വര്‍ഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ജീവനക്കാരുടെ സേവനവ്യവസ്ഥയെ/ പെരുമാറ്റത്തെ ഒക്കെ നിയന്ത്രിക്കുന്ന ഒരു നിയമം ഇല്ലാതെ പോയത്? ഇന്‍ഡസ്ട്രീസ് ആക്റ്റില്‍ എന്നപോലെ നിയമത്തില്‍ സമരത്തിനുള്ള അവകാശം വ്യവസ്ഥ ചെയ്യാമായിരുന്നല്ലോ. ഒരു ഗവണ്മെന്റും അത് ചെയ്തില്ലല്ലോ. നിയമം ഇല്ലെങ്കില്‍, ചട്ടങ്ങളില്‍ മാറ്റം വരുത്താമായിരുന്നല്ലോ. ഇപ്പോഴും വിവിധ സംഘടനകള്‍ സമര-അവകാശത്തിനു വേണ്ടി കാമ്പയിനുകള്‍ നടത്തുന്നുണ്ട്. രാഷ്ട്രീയ നേതൃത്വം അവയെ പിന്തുണച്ചു പ്രസംഗിക്കുന്നുണ്ട്.

പറയുന്നതിനോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്ത്, അല്ലെങ്കില്‍ നിയമ നിര്‍മാണം നടത്തി ‘സമരം ചെയ്യാനുള്ള അവകാശം’ സ്ഥാപിച്ചു കൊടുത്താല്‍ പോരെ? ഏതു കോടതിക്കാണ് അത് തടയാന്‍ കഴിയുക?ഡ്രാക്കോണിയന്‍ ചട്ടങ്ങള്‍ ഉണ്ടാക്കി വെച്ചിട്ട് ഭരണഘടനയെ പഴി പറയുന്നതില്‍ എന്തു കാര്യം? ഇതു മുഴുവന്‍ ഭരണഘടനാ വിരുദ്ധതയാണ്. തൊഴിലാളി വിരുദ്ധതയുമാണ്. ഇതിന് ഉത്തരവാദി ഭരണഘടന കൈകാര്യം ചെയ്തവരാണ്. ഭരണഘടനയല്ല.

ഇന്ത്യ വലിയ വിപ്ലവങ്ങളൊന്നും നടന്നിട്ടുള്ള രാജ്യമല്ല. ഇന്ത്യയിലെ അനിവാര്യമായ വിപ്ലവത്തെ കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള പ്രത്യയ ശാസ്ത്രങ്ങളും ഉണ്ടായിട്ടില്ല. മറ്റ് ആധുനിക ദേശരാഷ്ട്രങ്ങളിലെ പ്രധാനികളെപ്പോലെ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ‘വിപ്ലവ’ത്തിന്റെ പശ്ചാത്തലമില്ല. ശരിക്കു പറഞ്ഞാല്‍ ഒരു ജനകീയ മുന്നേറ്റത്തിന്റെയോ അതിശക്തമായ ഒരു അധികാരിവര്‍ഗത്തോടുള്ള പ്രതിരോധസമരത്തിന്റെ മധ്യത്തിലോ ആയിരുന്നില്ല ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണ ഘട്ടം. ഒരു ബ്രിട്ടീഷ് നിയമത്തിന്റെ, ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ, നിയമപശ്ചാത്തലത്തില്‍ ഉരുവം കൊണ്ടൊരു പ്രക്രിയയാണത്.

വിപ്ലവത്തിന്റെയെന്നല്ല, ഒരു സമരത്തിന്റെ ലാഞ്ചന പോലും ഭരണഘടനാ നിര്‍മാണ പ്രക്രിയയ്ക്ക് ഉണ്ടായിരുന്നില്ല. ഭരണപരമായ ഒരു നടപടിക്രമത്തിന്റെ സ്വഭാവമാണ് അതിനുണ്ടായിരുന്നത്. എന്നാല്‍ ആ അന്തരീക്ഷത്തിലും, തങ്ങള്‍ ഭാഗവാക്കായിരുന്ന സുദീര്‍ഘമായ സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെയും ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാമൂഹ്യ വിമോചന പോരാട്ടത്തിന്റെയും വിപ്ലവാത്മകമായൊരു മൂല്യബോധം ഭരണഘടനയില്‍ ഉള്‍ച്ചേര്‍ക്കുവാന്‍ അതിന്റെ ശില്പികള്‍ ബദ്ധശ്രദ്ധരായിരുന്നു.

ഭരണഘടനാ നിര്മാണസഭയില്‍, ഭരണഘടനയുടെ അടിസ്ഥാന രേഖയായ ഉദ്ദേശ്യപ്രമേയം അവതരിപ്പിച്ചുകൊണ്ട് അധ്യക്ഷനായിരുന്ന ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍ പ്രസ്താവിച്ചു.

‘ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാന്‍ നാം ആഗ്രഹിക്കുന്നു. ഏകാധിപത്യത്തിന്റെ എല്ലാ അവശേഷിപ്പുകളെയും നിര്‍ജീവ പാരമ്പര്യങ്ങളുടെ പിന്തുടര്‍ച്ചയും നാം ഉന്മൂലനം ചെയ്യും.’

വൈദേശിക ആധിപത്യത്തില്‍ നിന്നും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലേക്കുള്ള രാഷ്ട്രീയ അധികാര മാറ്റത്തിന്റെ കേവല മാര്‍ഗരേഖ മാത്രമല്ല നമ്മുടെ ഭരണഘടന എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. പിന്നീട് ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ ഭരണഘടനയുടെ അന്തിമരൂപം സഭയില്‍ അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കൂടുതല്‍ കൃത്യതയോടെ അത് വ്യക്തമാക്കിയിട്ടുണ്ട്;

‘കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് നമ്മള്‍ തൃപ്തരാകരുത്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യം കൂടിയായി മാറ്റിതീര്‍ക്കണം, നമ്മള്‍. അടിത്തറയായി സാമൂഹിക ജനാധിപത്യം ഇല്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യത്തിന് നിലനില്‍ക്കാനാകില്ല. സ്വാതന്ത്ര്യത്തെ സമത്വത്തില്‍ നിന്ന് വ്യത്യസ്തമായി കാണാന്‍ കഴിയില്ല; നേരെ തിരിച്ചും. സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തില്‍ നിന്ന് വേര്‍പ്പെടുത്തി കാണാനും കഴിയില്ല. 1950 ജനുവരി 26ന് നമ്മള്‍ വൈരുദ്ധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് ചൂടുവയ്ക്കുകയാണ്. രാഷ്ട്രീയത്തില്‍ നമുക്ക് തുല്യത കൈവരും, എന്നാല്‍ സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ അസമത്വം നിലനില്‍ക്കും. രാഷ്ട്രീയത്തില്‍ ഓരോരുത്തര്‍ക്കും ഓരോ വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം, എന്ന തത്വം നമ്മള്‍ അംഗീകരിക്കും. എന്നാല്‍, നമ്മുടെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികളുടെ പ്രത്യേകത കൊണ്ട് എല്ലാ മനുഷ്യര്‍ക്കും ഒരേ മൂല്യം നിഷേധിക്കുന്നത് തുടരും. എത്രനാള്‍ നമ്മള്‍ ഈ വൈരുദ്ധ്യങ്ങളുടെ ജീവിതം നയിക്കണം? എത്രകാലം ഇങ്ങനെ സാമൂഹിക സാമ്പത്തിക ജീവിതത്തില്‍ സമത്വ നിഷേധം തുടരും? ഒരുപാട് കാലം ഇത് തുടര്‍ന്നാല്‍ അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ കൂടി അപകടത്തിലാക്കും. എത്രയും പെട്ടെന്ന് തന്നെ ഈ വൈരുദ്ധ്യങ്ങള്‍ നമ്മള്‍ ഇല്ലാതാക്കണം. ഇല്ലെങ്കില്‍, അസമത്വത്തിന്റെ ദുരിതം പേറുന്നവര്‍, ഈ സഭ, ഇത്രയേറെ കഷ്ടപ്പെട്ട് രൂപം നല്‍കിയ ഈ രാഷ്ട്രീയ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ത്തെറിയും.’

അതായത് കേവലംരാഷ്ട്രീയ അധികാര കൈമാറ്റത്തിന്റെയോ നിയമപാലനത്തിന്റെയോ കൈപ്പുസ്തകം ആയല്ല ഭരണഘടന ശില്പികള്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്തത്. സമഗ്രമായ സാമൂഹ്യ പരിഷ്‌കരണത്തിനുള്ള ഉപാധിയായിട്ടായിരുന്നു. അത് ന്യൂനപക്ഷര്‍ക്ക്, ദളിതര്‍ക്ക്, സ്ത്രീകള്‍ക്ക് തൊഴിലാളികള്‍ക്ക്, അങ്ങനെ എല്ലാ മര്‍ദ്ദിത വിഭാഗങ്ങള്‍ക്കും ചില വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട്. വിപ്ലവത്തിന്റെ പശ്ചാത്തലമോ, ഉള്ളടക്കത്തില്‍ വിപ്ലവവാചാടോപങ്ങളോ ഇല്ലാതെ തന്നെ, സമൂലമായ സാമൂഹിക മാറ്റത്തിന്, സമാധാനപരമായ വഴികാട്ടുകയാണ് നമ്മുടെ ഭരണഘടന. രക്തരഹിതമായ ഒരു വിപ്ലവത്തിനുള്ള മാര്‍ഗരേഖയാണത്.

അതിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളുകയോ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയോ ചെയ്യാത്തവര്‍ കയ്യടി വാങ്ങാന്‍ നടത്തുന്ന പ്രസ്താവനാ വൈകല്യങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും, ഫാഷിസം പിടിമുറുക്കി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍, ഭരണഘടന ഒരു പ്രത്യാശയും വിമോചന രേഖയുമായി മര്‍ദ്ദിതജനത നോക്കിക്കാണുന്ന ഈ കാലഘട്ടത്തില്‍ ഭരണഘടനയെ ഭളള് പറയുകയല്ല, അത് മുന്നോട്ടുവയ്ക്കുന്ന ഉന്നതമായ മൂല്യബോധത്തെ ഉയര്‍ത്തിപ്പിടിക്കുകയും അതിനു വേണ്ടി പോരാടുകയും ആണ് നാം ചെയ്യേണ്ടത്. അതിനെതിരെ നില്‍ക്കുന്നവര്‍ ഈ രാജ്യത്തെയും ജനതയെയും ഒറ്റുകൊടുക്കുന്നവരാണ്.

Content Highlight: PB Jijeesh on Constitution of India in the backdrop of the controversy related to ex minister Saji Cheriyan’s comment on constitution

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more