കൂത്താട്ടുകുളത്തുള്ള രണ്ട് ഗുണ്ടകളുടെ കഥയാണ് കാതൽ; അതിൽ നിന്നും എഴുതിയതാണത് : പോൾസൻ
Film News
കൂത്താട്ടുകുളത്തുള്ള രണ്ട് ഗുണ്ടകളുടെ കഥയാണ് കാതൽ; അതിൽ നിന്നും എഴുതിയതാണത് : പോൾസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th December 2023, 4:37 pm

മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ. ജ്യോതികയും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സുധി കോഴിക്കോട്, ആർ.എസ് പണിക്കർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

തന്റെ സ്വത്വം ഇരുപത് വർഷക്കാലം തുറന്നു പറയാൻ കഴിയാതെ വന്ന സ്വവർഗാനുരാഗിയായ മാത്യുവിന്റെയും അദ്ദേഹത്തിന്റെ പങ്കാളിയായി ജീവിച്ച ഓമനയുടെയും കഥയാണ് കാതൽ ദി കോർ. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പോള്സനും ആദർശും കൂടിയാണ്. കാതലിന്റെ കഥ കൂത്താട്ടുകുളത്തുള്ള രണ്ട് ഗുണ്ടകളുടെ കഥയിൽ നിന്നും എടുത്തതാണെന്ന് പോൾസൻ പറഞ്ഞു. തന്റെ സുഹൃത്താണ് 70 വയസുള്ള രണ്ട് ചട്ടമ്പികളുടെ കഥയെക്കുറിച്ച് തന്നോട് പറഞ്ഞെതെന്നും പോൾസൻ പറഞ്ഞത്. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ റൈറ്റേഴ്‌സ് ക്ലബ്ബ്2023 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൂത്താട്ടുകുളത്തുള്ള രണ്ട് ഗുണ്ടകളുടെ കഥയിൽ നിന്നാണ് കാതൽ എന്ന ഈ സിനിമ തുടങ്ങുന്നത്. എന്റെ കൂടെ വർക്ക് ചെയ്തിരുന്നു പുള്ളി പണ്ട് പറഞ്ഞ ഒരു കഥ ഉണ്ടായിരുന്നു. 70 വയസ്സുള്ള രണ്ട് ചട്ടമ്പികളുടെ കഥയാണ് അത്. കൊറോണ സമയത്ത് ഒരു വെറൈറ്റി ആയിട്ട് പിടിക്കാം എന്ന് ഓർത്ത് എഴുപത് വയസുള്ള രണ്ടാളുകളുടെ കഥ പിടിക്കാമെന്ന് ആലോചിച്ചു. അങ്ങനെ അത് എഴുതാമെന്ന് ആലോചിച്ചു.

അപ്പോൾ വേട്ടയാട് വിളയാടിൽ കമലഹാസൻ വില്ലന്മാർ രണ്ടുപേരോട് ചോദിക്കുന്ന ചോദ്യമുണ്ട് ‘ഏൻ ഡാ നീങ്ക രണ്ട് പേരും ഹോമോ സെക്ഷ്വൽസാ’എന്ന്. അതിൽ നിന്നുംകണക്ട് ചെയ്ത് ഇങ്ങനെ ഒരു സ്റ്റോറി ലൈൻ പറഞ്ഞാലോ എന്നാലോചിച്ചു. പിന്നെ അത് ഫാമിലിയിലേക്ക് അപ്ലൈ ചെയ്തു. 377 കാര്യങ്ങളൊക്കെ കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നു. വേറെ ആളുകളിൽ നിന്നും കേട്ടു പഠിച്ചത് എല്ലാം കൂടെയാണ് ഈ സിനിമ. പിന്നെ വേറൊന്നും അറിയില്ല, രക്ഷപ്പെടണം എന്നേ ഉണ്ടായിരുന്നുള്ളു,’ പോൾസൻ പറഞ്ഞു.

Content Highlight: Paulson about kathal the core movie’s real story