| Sunday, 23rd June 2024, 8:59 am

ഈ ലോകം ഒരു പന്ത് കൊണ്ട് അവന്‍ കീഴടക്കും; ലോകചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെ ഒരു റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അർനോസ് വാലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ മിച്ചല്‍ മാര്‍ഷ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്.

ഓസ്ട്രേലിയന്‍ ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും ആദം സാംപ രണ്ട് വിക്കറ്റും മാര്‍ക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബൗളര്‍ പാറ്റ് കമ്മിന്‍സ് സ്വന്തമാക്കിയത്. ടി ട്വന്റി ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് കളിയില്‍ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന റെക്കോഡ് ആണ് താരം സ്വന്തമാക്കിയത്.

പതിനേഴാം ഓവറിന്റെ അവസാന പന്തില്‍ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന് പറഞ്ഞയച്ചാണ് കമ്മിന്‍സ് തന്റെ വിക്കറ്റ് വേട്ട തുടങ്ങിയത്. തുടര്‍ന്ന് 19 ഓവറിലെ ആദ്യ പന്തില്‍ കരിം ജന്നത്തിനെ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ ഗുല്‍ബാദിന്‍ നായിബിനെയും കമ്മിന്‍സ് മടക്കി അയക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെയാണ് പാറ്റ് കമ്മിന്‍സ് സീസണിലെ തന്റെ ആദ്യ ഹാട്രിക് നേടുന്നത്. ബംഗ്ലാദേശിന്റെ സ്‌കോര്‍ 122/6 എന്ന നിലയില്‍ പതിനേഴാം ഓവറിന്റെ അഞ്ചാം പന്തില്‍ മുഹമ്മദുള്ളയെ പുറത്താക്കിയാണ് കമ്മിന്‍സ് തുടങ്ങിയത്. പിന്നീട് മെഹദി ഹസനെ പൂജ്യത്തിന് പറഞ്ഞയച്ചു. പത്തൊമ്പതാം ഓവറിന്റെ ഒന്നാം പന്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച തൗഹീദ് ഹൃദ്യോയിയെയും കമ്മിന്‍സ് പുറത്താക്കി.

അഫ്ഗാന് വേണ്ടി ഓപ്പണിങ്ങില്‍ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ്ങില്‍ പടുത്തുയര്‍ത്തിയത്. 49 പന്തില്‍ നാല് വീതം ഫോറുകളും സിക്സുകളും ഉള്‍പ്പെടെ 60 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. മറുഭാഗത്ത് 48 പന്തില്‍ 51 റണ്‍സാണ് സദ്രാന്‍ നേടിയത്. ആറ് ഫോറുകളാണ് സദ്രാന്‍ നേടിയത്.

Content Highlight: Pat Cummins In Record Achievement In T2 World Cup

We use cookies to give you the best possible experience. Learn more