| Monday, 27th May 2024, 9:31 am

തോറ്റുപോയവന്റെ നേട്ടം തിരുത്തിയത് 14 വര്‍ഷത്തെ ഐ.പി.എല്‍ ചരിത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ ചെപ്പോക്കില്‍ നടന്ന 2024 ഐ.പി.എല്‍ ഫൈനല്‍ വിജയിച്ച് കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 8 വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് വമ്പന്‍ വിക്കറ്റ് തകര്‍ച്ച നേരിട്ടതോടെ 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഐ.പി.എല്‍ ചരിത്രത്തിലെ ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും മോശം സ്‌കോറാണ് ഹൈദരാബാദ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കൊല്‍ക്കത്ത 10.3 ഓവറില്‍ വിജയം സ്വന്തമാക്കി.

ഹൈദരബാദിന് വേണ്ടി ഷഹബാസ് അഹമ്മദും ക്യാപറ്റന്‍ പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റുകളാണ് നേടിയത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹൈദരബാദ് ക്യാപ്റ്റന്‍ നേടിയത്. ഒരു ഐ.പി.എല്‍ സീസണില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് കമ്മിന്‍സിന് സാധിച്ചത്.

ഒരു ഐ.പി.എല്‍ സീസണില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റകള്‍ നേടുന്ന താരം, വിക്കറ്റ്, വര്‍ഷം

ഷെയ്ന്‍ വോണ്‍ – 19 – 2008

പാറ്റ് കമ്മിന്‍സ് – 18 – 2024*

അനില്‍ കുംബ്ലെ – 17 – 2010

കൊല്‍ക്കത്തക്ക് വേണ്ടി വെങ്കിടേഷ് അയ്യരുടെയും റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് വിജയം എളുപ്പമാക്കിയത്. 26 പന്തില്‍ നിന്ന് മൂന്ന് സിക്സും നാലു ഫോറും അടക്കം 52 റണ്‍സ് നേടിയ വെങ്കിടേഷിന്റെ അവസാന സിംഗിളോടെ ടീമിനെ കിരീടത്തില്‍ എത്തിക്കുകയായിരുന്നു. 208.33 എന്ന സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഗുര്‍ബാസ് 32 പന്തില്‍ നിന്ന് രണ്ട് സിക്സും 5 ഫോറും ഉള്‍പ്പെടെ 39 റണ്‍സ് നേടിയാണ് മടങ്ങിയത്. കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സ് നേടി കൂടെ നിന്നു.

ഹൈദരാബാദിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ അഭിഷേക് ശര്‍മ ആദ്യ ഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ആയാണ് പുറത്തായത്. അഞ്ച് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമാണ് താരം നേടിയത്. പിന്നീട് ഗോള്‍ഡന്‍ ഡക്കിന് ട്രാവിസ് ഹെഡും മടങ്ങയതോടെ കൊല്‍ക്കത്ത ബൗളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു ചെപ്പോക്കില്‍.

കൊല്‍ക്കത്തക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടിയ ആന്ദ്രെ റസലും രണ്ട് വിക്കറ്റുകല്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹര്‍ഷിദ് റാണയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. വൈഭവും നരെയ്നും ചക്രവര്‍ത്തിയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി നിര്‍ണായകമായി.

Content Highlight: Pat Cummins In Record Achievement In IPL History

We use cookies to give you the best possible experience. Learn more