| Sunday, 11th June 2023, 9:08 pm

ഞങ്ങളേതായാലും കപ്പ് നേടി... രോഹിത്തിന്റെ ആശയത്തോട് മുഖം തിരിച്ച് കമ്മിന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ മുതല്‍ ഫൈനലിന് മൂന്ന് മത്സരങ്ങളുടെ പരമ്പര വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഫൈനല്‍ ഒറ്റ മത്സരമായി മാത്രം ഒതുക്കരുതെന്നും എല്ലാ തവണയും ഇംഗ്ലണ്ട് തന്നെ വേദിയാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷമുള്ള പോസ്റ്റ് മാച്ച് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫൈനല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ കഠിനമായി പരിശ്രമിച്ചു, മികച്ച പോരാട്ടം കാഴ്ചവെക്കുകയും ചെയ്തു. പക്ഷേ ഞങ്ങള്‍ ഒറ്റ മത്സരം മാത്രമാണ് കളിച്ചത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിള്‍ മുതല്‍ ഫൈനല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തുന്നത് നന്നായിരിക്കും. കൂടാതെ മെഗാ മാച്ച് എല്ലായ്‌പ്പോഴും ജൂണ്‍ മാസത്തില്‍ ഇംഗ്ലണ്ടില്‍ വെച്ച് തന്നെ നടത്തേണ്ടതില്ല. എവിടേയും വെച്ച് നടത്താവുന്നതാണ്,’ രോഹിത് പറഞ്ഞു.

ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് ഒളിമ്പിക്‌സിനെ ഉദാഹരിച്ചായിരുന്നു കമ്മിന്‍സ് മറുപടി പറഞ്ഞത്.

‘ഞങ്ങളേതായാലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. മൂന്ന് മാച്ചുള്ള സീരീസല്ല, 16 മാച്ചുള്ള സീരീസും വേണമെങ്കില്‍ നടത്താന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാന്‍ ഒറ്റ അവസരം മാത്രമേ ലഭിക്കുകയുള്ളൂ,’ കമ്മിന്‍സ് പറഞ്ഞു.

ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ 209 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഓസീസ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 444 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഏഴ് കയ്യിലിരിക്കെ അഞ്ചാം ദിവസം ആരംഭിച്ച ഇന്ത്യ ആദ്യ സെഷനില്‍ തന്നെ എല്ലാ വിക്കറ്റും വലിച്ചെറിയുകയായിരുന്നു. ഇതോടെയാണ് ഓസീസ് 209 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഓസീസിന്റെ വിജയത്തില്‍ നിര്‍മായകമായ ട്രാവിസ് ഹെഡാണ് മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും തങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്തതോടെ പുരുഷ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് മൈറ്റി ഓസീസിനെ തേടിയെത്തിയിരിക്കുന്നത്.

അഞ്ച് തവണ ഏകദിന ലോകകപ്പും രണ്ട് തവണ ചാമ്പ്യന്‍സ് ട്രോഫിയും ഒരു പ്രാവശ്യം ടി-20 ലോകകപ്പും സ്വന്തമാക്കിയ ഓസീസ് ഇപ്പോള്‍ ടെസ്റ്റ് മെയ്‌സും മെല്‍ബണിലേക്കെത്തിച്ചിരിക്കുകയാണ്.

Content Highlight: Pat Cummins has responded to Rohit Sharma’s comments that the final of the World Test Championship should be played in a three-match series from the next cycle.

We use cookies to give you the best possible experience. Learn more