വീണ്ടും അഞ്ചിന്റെ തിളക്കത്തില്‍ നെഞ്ച് വിരിച്ച് കമ്മിന്‍സ്; സ്വന്തമാക്കിയത് ലോകറെക്കോഡ്
Cricket
വീണ്ടും അഞ്ചിന്റെ തിളക്കത്തില്‍ നെഞ്ച് വിരിച്ച് കമ്മിന്‍സ്; സ്വന്തമാക്കിയത് ലോകറെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2024, 8:17 am

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ മിന്നും ഫോം 2024ലും തുടരുന്നു. ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്.

മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 313 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റുകള്‍ നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഈ മികച്ച ബൗളിങ് പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ഓസീസ് നായകനെ തേടിയെത്തിയത്.

ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന നേട്ടമാണ് പാറ്റ് കമ്മിന്‍സ് സ്വന്തമാക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 163 വിക്കറ്റുകളാണ് കമ്മിന്‍സ് വീഴ്ത്തിയത്. പാക് താരങ്ങളായ ബാബര്‍ അസം, സൗക്ക് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, സാജിദ് ഖാന്‍, ഹസ്സന്‍ അലി എന്നിവരുടെ വിക്കറ്റുകള്‍ ആണ് കമ്മിന്‍സ് വീഴ്ത്തിയത്. ഇതിനുമുമ്പ് രണ്ടാം ടെസ്റ്റിലും ഓസീസ് നായകന്‍ രണ്ട് ഇന്നിങ്‌സുകളിലായി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയിരിന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങള്‍

(താരം, വിക്കറ്റ് എന്നീ ക്രമത്തില്‍)

പാറ്റ് കമ്മിന്‍സ്-163

നഥാന്‍ ലിയോണ്‍-162

ആര്‍. അശ്വിന്‍-148

സ്റ്റുവര്‍ട്ട് ബ്രാഡ്-134

മിച്ചല്‍ സ്റ്റാര്‍ക്ക്-133

 

അതേസമയം പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ 88 റണ്‍സും ആമീര്‍ ജമാല്‍ 82 റണ്‍സും സല്‍മാന്‍ അലി അംഗ 53 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനാവും കങ്കാരുപ്പട ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസ വിജയത്തിനായാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.

Content Highlight: Pat Cummins create a new record in ICC test championship.