| Monday, 14th June 2021, 2:51 pm

പശുപതി എല്‍.ജെ.പി. ലോക്‌സഭാ നേതാവ്; പാര്‍ട്ടി വിടില്ലെന്ന് വിമതനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ചിരാഗ് പാസ്വാനുമായി ഇടഞ്ഞുനില്‍ക്കുന്ന എല്‍.ജെ.പി. എം.പിമാര്‍ ജെ.ഡി.യു. വിടില്ല. വിമത എം.പിമാര്‍ പശുപതി പരസിനെ എല്‍.ജെ.പിയുടെ ലോക്‌സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

തങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കില്ലെന്നും ചിരാഗുമായി പ്രശ്‌നങ്ങളില്ലെന്നും പശുപതി പറഞ്ഞു.

‘ഞങ്ങള്‍ക്ക് ആറ് എം.പിമാരാണുള്ളത്. അഞ്ച് എം.പിമാരും പാര്‍ട്ടിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. ചിരാഗ് എന്റെ അനന്തരവനും പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനുമാണ്. എനിക്ക് അദ്ദേഹത്തോട് എതിര്‍പ്പൊന്നുമില്ല,’ പശുപതി പറഞ്ഞു.

ചിരാഗ് പാസ്വാന്റെ അമ്മാവനും എം.പിയുമായി പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലാണ് എല്‍.ജെ.പിയില്‍ വിമതര്‍ ഒന്നിക്കുന്നത്. പശുപതിയെക്കൂടാതെ ചിരാഗിന്റെ ബന്ധു പ്രിന്‍സ് രാജ്, ചന്ദന്‍ സിംഗ്, വീണാ ദേവി, മെഹ്ബൂബ് അലി കേശര്‍ എന്നിവരാണ് പാര്‍ട്ടി വിടുന്നത്.

ബീഹാര്‍ തെരഞ്ഞെുപ്പ് ഫലം വന്നതിന് ശേഷം ഇവരെല്ലാം ചിരാഗിന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നേരത്തെ മുന്‍ എല്‍.ജെ.പി. നേതാവ് കേശവ് സിംഗ്, ചിരാഗ് പാസ്വാനെതിരെ കേസ് നല്‍കിയിരുന്നു.

കേശവ് സിംഗ് പിന്നീട് ജെ.ഡി.യുവില്‍ ചേര്‍ന്നു. നേരത്തെ നേതാക്കളും പ്രവര്‍ത്തകരുമായി 200 ലേറെ പേര്‍ എല്‍.ജെ.പി. വിട്ട് ജെ.ഡി.യുവില്‍ ചേര്‍ന്നിരുന്നു.

രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷമാണ് എല്‍.ജെ.പിയില്‍ ഭിന്നത രൂക്ഷമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pashupati Kumar Paras elected as LJP leader in Lok Sabha

We use cookies to give you the best possible experience. Learn more