| Sunday, 16th June 2024, 2:37 pm

ആ ലൗ - ഹേറ്റ് റിലേഷന്‍ഷിപ്പില്‍ ഞാന്‍ ഓക്കെയാണ്; ഞങ്ങള്‍ക്കിടയിലെ കരാര്‍ വളരെ വ്യക്തമാണ്: പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ ആളുകള്‍ വെറുക്കുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്. എല്ലാവരും ഇഷ്ടപ്പെടണം എന്നത് അനാവശ്യമായ പ്രതീക്ഷയാണെന്നും എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടമായിരിക്കില്ലെന്നും താരം പറയുന്നു.

താന്‍ പലപ്പോഴും ഇടപെട്ടിട്ടുള്ളത് തന്നെ ബാധിക്കുമെന്നുറപ്പുള്ള കാര്യങ്ങളിലാണെന്നും ഇടപെട്ടില്ലെങ്കില്‍ തന്റെ അവകാശങ്ങളില്‍ അത് ബാധിക്കപ്പെടുമെന്ന് ബോധ്യമുള്ളത് കൊണ്ടാണെന്നും പാര്‍വതി വ്യക്തമാക്കി. ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ ഭാഗമായി മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മലയാളികള്‍ക്ക് പാര്‍വതിയോട് ലൗ – ഹേറ്റ് റിലേഷന്‍ഷിപ്പാണ്. അഭിനയം ഇഷ്ടമാണെങ്കിലും അഭിപ്രായം പറയേണ്ടെന്നുള്ള ആളുകളുടെ രീതിയെ ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പാര്‍വതി.

‘ഞാന്‍ പൂര്‍ണ ഹൃദയത്തോടെ നിറഞ്ഞ മനസോടെ സ്‌നേഹത്തോടെ പറയട്ടെ, എന്നെ വെറുക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവരും ഇഷ്ടപ്പെടണം എന്നത് അനാവശ്യമായ പ്രതീക്ഷയാണ്. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടമായിരിക്കില്ലല്ലോ. എനിക്കുമതേ.

രണ്ടാമതായി, എല്ലാവര്‍ക്കും എല്ലാക്കാര്യത്തിലും ഒരേ അഭിപ്രായമാണെങ്കില്‍ ആ ലോകം എന്തായി. ഞാന്‍ ഒരു അഭിനേതാവാണ്. ഞാന്‍ ഇടപെട്ടിട്ടുള്ളത് എന്നെ ബാധിക്കും എന്നുറപ്പുള്ള കാര്യങ്ങളിലാണ്. ഇടപെട്ടില്ലെങ്കില്‍ എന്റെ അവകാശങ്ങളില്‍ ബാധിക്കപ്പെടുമെന്ന് ബോധ്യമുള്ളത് കൊണ്ടാണ്. എന്റെ നിലപാടുകളിലെ മുഖ്യധാര എന്നും മനുഷ്യത്വമാണ്.

ആളുകള്‍ക്ക് എന്നോടുള്ള ലൗ – ഹേറ്റ് റിലേഷന്‍ഷിപ്പില്‍ ഞാന്‍ ഓക്കെയാണ്. കാരണം ജോലി ചെയ്യുക എന്നതാണ് പ്രധാനം. അക്കാര്യത്തില്‍ ഞാന്‍ പ്രേക്ഷകരെ ബഹുമാനിക്കുന്നു. നല്ല സിനിമയാണെങ്കില്‍ എപ്പോഴും അവര്‍ സപ്പോര്‍ട്ട് ചെയ്യാറുണ്ട്. നല്ലതല്ലെങ്കില്‍ ഇല്ല. ആ ഒരു കരാര്‍ ഞങ്ങള്‍ക്കിടയില്‍ വളരെ വ്യക്തമാണ്,’ പാര്‍വതി പറയുന്നു.

Content Highlight: Parvathy Thiruvoth Talks About Love And Hate Relationship Between Audience And Her

We use cookies to give you the best possible experience. Learn more