| Wednesday, 14th April 2021, 5:39 pm

തബ്‌ലീഗ് ജമാഅത്തിനെതിരെ രംഗത്തെത്തിയവര്‍ ഇപ്പോള്‍ കുംഭമേള നടത്തിയതില്‍ മൗനം പാലിക്കുന്നു; വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നസാഹചര്യത്തില്‍ തബ്‌ലീഗ് ജമാഅത്തിനെയും കുംഭമേളയേയും താരതമ്യം ചെയ്തതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. തബ്‌ലീഗ് ജമാഅത്തിനെതിരെ വിമര്‍ശനം നടത്തിയവര്‍ കൊവിഡ് രണ്ടാം തരംഗ സമയത്ത് കുംഭമേള സംഘടിപ്പിച്ചപ്പോള്‍ മൗനം പാലിക്കുകയാണെന്ന് പാര്‍വ്വതി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.

‘കുംഭ മേളയെയും തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചും പറയുന്ന കമന്ററി കാണുക. ഓഹ്, ആരും ഒന്നും പറയുന്നില്ല, എങ്ങും നിശ്ശബ്ദം’, പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിലെഴുതി.

കുംഭമേളയുടെ ദൃശ്യങ്ങള്‍ക്കൊപ്പം അര്‍ണബ് ഗോസ്വാമി തബ്‌ലീഗ് ജമാഅത്തിനെതിരെ സംസാരിക്കുന്ന ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോയും പാര്‍വ്വതി പങ്കുവെച്ചിരുന്നു.

നേരത്തെ കുംഭമേളയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആന്‍ഡ്ര ബോജസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതോടൊപ്പം പാര്‍വ്വതി ഷെയര്‍ ചെയ്തിരുന്നു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന അവസരത്തിലും ആയിരക്കണക്കിന് ആളുകള്‍ മാസ്‌ക് പോലും ധരിക്കാതെ ഒത്തുകൂടുന്ന കുംഭമേളയെ എന്തുകൊണ്ടാണ് ഒരു മുഖ്യധാര മാധ്യമങ്ങളും വിമര്‍ശിക്കാത്തത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നു. ആവശ്യത്തിന് വാക്‌സിനുകളും ബെഡും പോലും ലഭ്യമല്ല അവിടെ. എന്നിട്ടും ഇതെങ്ങനെ അനുവദിക്കാന്‍ കഴിയുന്നു’, എന്നായിരുന്നു ആന്‍ഡ്ര ബോജസ് ഇന്‍സ്റ്റഗ്രാമിലെഴുതിയത്.

കുംഭമേളയും നിസാമുദ്ദിന്‍ മര്‍ക്കസ് സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിരുന്നു.

നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തെയും ഹരിദ്വാറിലെ കുംഭമേളയെയും താരതമ്യം ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊവിഡിന്റെ ആദ്യ തരംഗം വന്ന സമയത്ത് നടന്ന നിസാമുദ്ദീന്‍ സമ്മേളനം രോഗവ്യാപനത്തിന് കാരണമായെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. രണ്ട് മതച്ചടങ്ങുകളും രോഗവ്യാപനത്തിന് കാരണമായില്ലേയെന്നും പിന്നീട് എന്തുകൊണ്ടാണ് രണ്ടും വ്യത്യസ്തമായി കാണുന്നതെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തിരഥ് സിംഗ് റാവത്ത്.

കുംഭമേളയും മര്‍ക്കസ് സമ്മേളനവും തമ്മില്‍ ഒരു താരതമ്യവും നടത്താനാകില്ല. മര്‍ക്കസ് സമ്മേളനം അടച്ചിട്ട ഒരു സ്ഥലത്താണ് നടന്നത്. എന്നാല്‍ കുംഭമേള വളരെ തുറസ്സായി, ഗംഗയുടെ തീരത്താണ് നടന്നത്. കുംഭമേയില്‍ പങ്കെടുക്കുന്നത് നമ്മുടെ സ്വന്തം ആളുകളാണ്, അല്ലാതെ പുറത്തുനിന്നുള്ളവരല്ല,’ അദ്ദേഹം പറഞ്ഞു.

കുംഭമേളയില്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രോട്ടോക്കോളുകളെല്ലാം പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കുംഭമേള 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങാണെന്നും ലക്ഷകണക്കിന് പേരുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആരോഗ്യം പ്രധാനപ്പെട്ട വിഷയമാണെങ്കിലും വിശ്വാസപരമായ കാര്യങ്ങളെ അവഗണിക്കാനാവില്ലെന്നും തിരഥ് സിംഗ് പറഞ്ഞു.

മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ആയിരക്കണക്കിന് പേര്‍ കുംഭമേളയ്ക്ക് വേണ്ടി ഗംഗയുടെ തീരത്ത് ഒത്തുച്ചേര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിന്നു. കൊവിഡ് അതിരൂക്ഷമായ പടരുന്ന സാഹചര്യത്തിലും ഇത്തരം ചടങ്ങുകള്‍ അനുവദിക്കുന്ന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഈ റിപ്പോര്‍ട്ടുകളിലെല്ലാം ഉയര്‍ന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Parvathy Thiruvoth Response On Conducting  Kumbh Mela Amid Covid Spread

We use cookies to give you the best possible experience. Learn more