| Monday, 20th May 2024, 6:06 pm

ഖാര്‍ഗെയുടെ പോസ്റ്ററില്‍ മഷിയൊഴിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം; മുന്നറിയിപ്പുമായി എ.ഐ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പോസ്റ്ററുകള്‍ വികൃതമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയെ വിമര്‍ശിച്ചതിന് പിന്നാലെ ഖാര്‍ഗെയുടെ പോസ്റ്റുകളില്‍ പ്രവര്‍ത്തകര്‍ മഷിയൊഴിച്ച് പ്രതിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രവര്‍ത്തകരുടെ നീക്കത്തില്‍ എ.ഐ.സി.സി അതൃപ്തി പ്രകടിപ്പിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇത്തരം പ്രവൃത്തികള്‍ ഗൗരവകരമായി കണക്കിലെടുക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഇത്തരത്തിലുള്ള പരസ്യമായ ധിക്കാരവും അച്ചടക്കരാഹിത്യവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെച്ചുപൊറുപ്പിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

സംഭവത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കണമെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക് എ.ഐ.സി.സി നിര്‍ദേശം നല്‍കി. പ്രതിഷേധിക്കാം എന്നാല്‍ ഈ നടപടി കടുത്ത അച്ചടക്കമില്ലായ്മയാണെന്ന് കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

ഡബ്ല്യു.ബി.പി.സി.സി ഓഫീസിന് പുറത്തുള്ള പോസ്റ്ററുകളും ചിലര്‍ നശിപ്പിച്ചിട്ടുണ്ട്. ഇത് ദശലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പാര്‍ട്ടിയുടെ ഏതാനും ഭാരവാഹികളും പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളില്‍ അടക്കം അധിക്ഷേപ പരാമര്‍ശം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഖാര്‍ഗെയ്ക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. മഷിയൊഴിച്ച പോസ്റ്ററുകളില്‍ ഏജന്റ് എന്ന് എഴുതിവെച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം സംഭവത്തില്‍ അധിര്‍ രഞ്ജന്‍ അതൃപ്തി പ്രകടിപ്പിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരോട് പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. നശിപ്പിക്കപ്പെട്ട പോസ്റ്ററുകളും സ്ഥലത്ത് നിന്ന് നീക്കം ചെയ്തതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബി.ജെ.പിയിലേക്ക് പോകുമെന്ന അധിര്‍ രഞ്ജന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് അധികാരമില്ലെന്നായിരുന്നു ഖാര്‍ഗെയുടെ താക്കീത്.

ഹൈക്കമാന്റ് ആണ് പാര്‍ട്ടിയെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നത്. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു.

മമതയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് പിന്നാലെ അധിര്‍ രഞ്ജന്‍ ചൗധരി ബി.ജെ.പിയുടെ ബീ ടീം കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വിമര്‍ശിച്ചിരുന്നു.

Content Highlight: Party workers defaced posters of Congress president Mallikarjun Kharge in West Bengal

We use cookies to give you the best possible experience. Learn more