| Saturday, 8th June 2024, 11:16 pm

'തെറ്റായതെല്ലാം തെരഞ്ഞടുപ്പില്‍ നടപ്പിലാക്കി'; അമിത് മാളവ്യയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി അനുയായികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയില്‍ അമര്‍ഷവുമായി ബി.ജെ.പി അനുയായികള്‍. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നില്‍ ബി.ജെ.പി ഐ.ടി സെല്‍ തലവനായ അമിത് മാളവ്യയാണെന്നാണ് പാര്‍ട്ടി അനുയായികള്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ അമിത് മാളവ്യ തെറ്റായതെല്ലാം കൃത്യമായി നടപ്പിലാക്കിയെന്നാണ് പ്രതികരണം. ഇത് എന്‍.ഡി.എ സഖ്യത്തെ കനത്ത തോല്‍വിയിലേക്ക് നയിച്ചുവെന്ന് ബി.ജെ.പി അനുയായികള്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി അനുയായികളുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത് മാളവ്യ രാജിവെക്കണമെന്ന് വലതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുകയാണ്. നിലവില്‍ എക്സില്‍ #ResignAmitMalviya എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രവര്‍ത്തകര്‍ അമിത് മാളവ്യയോടുള്ള അമര്‍ഷം പ്രകടിപ്പിക്കുന്നത്. അമിത് മാളവ്യക്കെതിരായ പ്രതിഷേധ ഹാഷ്ടാഗ് നിലവില്‍ എക്സില്‍ ട്രെന്‍ഡിങ്ങിലാണ്.

അമിത് മാളവ്യയുടെ മുഴുവന്‍ തന്ത്രങ്ങളും പാളിയെന്നും ഇതുപോലൊരു സംഘാടകനെ ഇനി ബി.ജെ.പിക്ക് ആവശ്യമില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്‍.ഡി.എ സഖ്യം ഒളിമ്പിക്‌സ് നഷ്ടപ്പെടുത്തിയപ്പോള്‍ അമിത് മാളവ്യ അതിലെ ഗോള്‍ഡ് മെഡല്‍ നഷ്ടപ്പെടുത്തിയെന്ന് വിമർശകരും പരിഹസിച്ചു.

നിലവില്‍ ഉത്തര്‍പ്രദേശില്‍ അടക്കം ബി.ജെ.പിക്കുള്ളില്‍ ആഭ്യന്തര കലഹം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ തര്‍ക്കത്തില്‍ അവസാനിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജി വെക്കാനൊരുങ്ങിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കേന്ദ്രം അദ്ദേഹത്തിന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നതിനാല്‍ ബി.ജെ.പി നേതൃത്വം സഖ്യകക്ഷികളുടെ സമ്മര്‍ദത്തില്‍ ഉരുകുകയാണ്. 543ല്‍ 240 സീറ്റിലാണ് ബി.ജെ.പി ഇത്തവണ വിജയിച്ചത്. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ 272 സീറ്റ് വേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ബി.ജെ.പി സഖ്യകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി.യുവിന്റെയും പിന്തുണ ആവശ്യപ്പെടുന്നത്.

Content Highlight: Party supporters say, BJP IT cell chief Amit Malviya is behind the defeat in the election

We use cookies to give you the best possible experience. Learn more