| Sunday, 12th November 2023, 6:54 pm

മനഃപൂര്‍വമല്ലാത്ത നരഹത്യ; ഏഴ് വര്‍ഷത്തെ തടവ് കൂടുതലെന്ന് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പുതിയ നിയമമനുസരിച്ചുള്ള ഏഴ് വര്‍ഷത്തെ തടവ് കൂടുതലാണെന്ന് ആഭ്യന്തര പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ നിരീക്ഷണം. നിലവിലെ ഏഴ് വര്‍ഷത്തെ തടവ് അഞ്ച് വര്‍ഷമായി കുറയ്ക്കണമെന്ന് സ്റ്റാന്റിങ് കമ്മിറ്റി ആവശ്യപ്പെട്ടു.

അശ്രദ്ധമായ കാരണത്താല്‍ ഒരു വ്യക്തിയുടെ മരണം സംഭവിക്കുകയും, പ്രതി രക്ഷപെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ 10 വര്‍ഷത്തെ തടവ് അനുഭവിക്കണമെന്ന് പുതിയ ശിക്ഷ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സ്റ്റാന്റിങ് കമ്മിറ്റി വ്യക്തമാക്കി.

സംഭവത്തെകുറിച്ച് പൊലീസിനെയും മജിസ്ട്രേറ്റിനെയും അറിയിക്കുന്നതില്‍ പ്രതി പരാജയപ്പെടുകയാന്നെങ്കില്‍ ക്ലോസ് നിലനിര്‍ത്തണമോ എന്നതില്‍ കൂടുതല്‍ ആലോചന നടത്തേണ്ടതുണ്ടെന്നും സ്റ്റാന്റിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഐ.പി.സി 304 എ വകുപ്പ് പ്രകാരമുള്ള നിര്‍ദേശങ്ങളെ പുതിയ ശിക്ഷാനിയമത്തിലെ ക്ലോസ് 104 (1) നോട് താരതമ്യപ്പെടുത്തുമ്പോള്‍ ശിക്ഷ ഉയര്‍ന്നതാണെന്ന് കമ്മിറ്റി നിരീക്ഷിക്കുന്നു.

ആയതിനാല്‍ 104 (1) വകുപ്പ് പ്രകാരമുള്ള ശിക്ഷ നിര്‍ദേശങ്ങള്‍ കുറയ്ക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. പുതിയ ശിക്ഷാനിയമമനുസരിച്ച് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവുശിക്ഷയോടൊപ്പം പിഴയും ഉണ്ട്.

പുതിയ വ്യവസ്ഥ നിലനിര്‍ത്തണമെങ്കില്‍ സര്‍ക്കാര്‍ അതിന്മേല്‍ കൂടുതല്‍ ആലോചനകള്‍ നടത്തേണ്ടതുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പുതിയ വ്യവസ്ഥകളിലെ 104 (1) വകുപ്പ് മോട്ടോര്‍വാഹന അപകടങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും സര്‍ക്കാരിനോട് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വകുപ്പ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20 (3) ന് എതിരാവാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

Content Highlight: Parliamentary Standing Committee says that seven years imprisonment for involuntary manslaughter is too much

We use cookies to give you the best possible experience. Learn more