Advertisement
national news
പാര്‍ലമെന്റാണ് പരമോന്നതം; സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് ആവര്‍ത്തിച്ച് ജഗ്ദീപ് ധന്‍ഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 10:34 am
Tuesday, 22nd April 2025, 4:04 pm

ന്യൂദല്‍ഹി: സുപ്രീം കോടതിയെ വിമര്‍ശിക്കുന്നത് തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ജുഡീഷ്യറിയുടെ ഇടപെടലിനെ കുറിച്ച് വിമര്‍ശനമുന്നയിച്ച ജഗ്ദീപ് ധന്‍ഖര്‍ പാര്‍ലമെന്റാണ് പരമോന്നതമെന്ന് ആവര്‍ത്തിച്ചു. ദല്‍ഹി സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു ധന്‍ഖര്‍.

ഭരണഘടന ജനങ്ങള്‍ക്കുള്ളതാണെന്നും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന് നിയന്ത്രിക്കുന്നതെന്നും ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.

ചില കേസുകളില്‍ ഭരണഘടനയുടെ ആമുഖം അതിന്റെ ഭാഗമല്ലെന്നും മറ്റൊരു കേസില്‍ ആമുഖം ഭരണഘടനയുടെ ഭാഗമാണെന്നും പറയുന്നുവെന്നും ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു.

നമ്മുടെ ഭാരതീയതയില്‍ നാം അഭിമാനിക്കണമെന്നും പൊതുസ്വത്ത് കത്തിക്കുന്നതും പൊതുസമാധാനം തകരുന്നതും നിര്‍വീര്യമാക്കണമെന്നും ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. കയ്‌പേറിയ ഗുളിക ആവശ്യമാണെങ്കില്‍ പോലും ആദ്യം കൗണ്‍സലിങ് വഴി ശക്തമായി ഇക്കാര്യങ്ങള്‍ എതിര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിന് സുപ്രീം കോടതിയെ വ്യാഴാഴ്ച ഉപരാഷ്ട്രപതി വിമര്‍ശിച്ചിരുന്നു. ‘നിയമ നിര്‍മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്, രാജ്യത്തെ നിയമം അവര്‍ക്ക് ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല,’ ഇങ്ങനെയായിരുന്നു ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ പ്രതികരിച്ചത്.

ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കളും സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാജ്യത്ത് സുപ്രീം കോടതി മതയുദ്ധത്തിന് പ്രേരിപ്പിക്കുന്നുവെന്നും ജുഡീഷ്യറി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്നുമാണ് നിഷികാന്ത് ദുബെ ശനിയാഴ്ച പറഞ്ഞത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള കോടതി ഉത്തരവിലായിരുന്നു ദുബെയുടെ വിവാദ പ്രസ്താവന.

Content Highlight: Parliament is supreme; Jagdeep Dhankhar repeatedly criticizes Supreme Court