| Saturday, 6th April 2024, 1:54 pm

ജനന രജിസ്‌ട്രേഷനില്‍ മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണം; കരട് ചട്ടം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുട്ടികളുടെ ജനന രജിസ്‌ട്രേഷനില്‍ ഇനിമുതല്‍ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നേരത്തെ കുടുംബത്തിന്റെ മതം മാത്രമാണ് ജനന രജിസ്‌ട്രേഷനില്‍ രേഖപ്പെടുത്തിയിരുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് പുതിയ ഭേദഗതി നിര്‍ദേശിച്ചത്. ഇതുപ്രകാരം ദത്തെടുക്കുന്നതിനും ചട്ടം ബാധകമാകും.

സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരം നല്‍കിയാല്‍ മാത്രമാണ് നിയമം പ്രാബല്യത്തില്‍ വരിക. കുട്ടിയുടെ ജനനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തുന്നതിന് ഇനിമുതല്‍ പ്രത്യേക കോളം നല്‍കും.

ജനന, മരണ സ്ഥിതി വിവരണ കണക്കുകള്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, സ്‌കൂള്‍ പ്രവേശനം, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ പട്ടിക, പാസ്‌പോര്‍ട്ട്, ആധാര്‍ നമ്പര്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ചട്ടം പുതുക്കിയത്.

ജനന, മരണ രജിസ്‌ട്രേഷന്‍ ഭേദഗതി നിയമം- 2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാര്‍ലമെന്റ് പാസാക്കിയത്. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രജിസ്‌ട്രേഷനും ഇലക്ട്രോണിക് ഡെലിവറി ചെയ്യാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. രജിസ്റ്റര്‍ ചെയ്ത ജനന-മരണങ്ങളുടെ ദേശീയ, സംസ്ഥാന തല കണക്കുകള്‍ ക്രോഡീകരിക്കാന്‍ ഇത് എളുപ്പമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Content Highlight: Parents need to record religion separately for child birth certificate

We use cookies to give you the best possible experience. Learn more