'കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണം'; കേന്ദ്ര സര്‍ക്കാരിനോട് ആവശ്യവുമായി രക്ഷിതാക്കള്‍
national news
'കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കണം'; കേന്ദ്ര സര്‍ക്കാരിനോട് ആവശ്യവുമായി രക്ഷിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2024, 6:38 pm

ജയ്പൂര്‍: കിര്‍ഗാനിസ്ഥാനില്‍ കുടുങ്ങികിടങ്ങുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഉടനെ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയായ ബിഷ്‌കെക്കില്‍ വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ആള്‍ക്കൂട്ട അക്രമം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ ആവശ്യം.

സംഭവത്തില്‍ കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വീട്ടില്‍ തന്നെ തുടരണമെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടണമെന്ന്ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ ഭയന്നുകൊണ്ടാണ് കിര്‍ഗിസ്ഥാനില്‍ തുടരുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

നിലവില്‍ മധ്യപ്രദേശ് സ്വദേശികളായ കിര്‍ഗിസ്ഥാനിലുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളാണ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മോഹന്‍ യാദവും കേന്ദ്ര സര്‍ക്കാരും വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

‘കഴിഞ്ഞ രണ്ട് ദിവസമായി എന്റെ മകന്‍ ഭയന്നുകൊണ്ടാണ് കിര്‍ഗിസ്ഥാനിലെ വീട്ടില്‍ കഴിയുന്നത്. മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം അവനും നാട്ടില്‍ തിരികെയെത്തണമെന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ,’ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍ രാജ് അല്‍ക സോളങ്കിയുടെ രക്ഷിതാവ് പറഞ്ഞു.

‘വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി മോഹന്‍ യാദവിനോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ മറ്റൊരു രക്ഷിതാവായ ചെന്‍ സിങ് ചൗധരി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

14,500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിര്‍ഗിസ്ഥാനില്‍ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെയ് 13നാണ് പ്രാദേശിക വിദ്യാര്‍ത്ഥികളും ഈജിപ്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ നടന്ന തര്‍ക്കത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വീഡിയോ വൈറലായതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വകലാശാലകളുടെ ഹോസ്റ്റലുകളിലായിരുന്നു അക്രമ സംഭവങ്ങള്‍ നടന്നത്.

മെയ് 18ന് അക്രമം പാകിസ്ഥാനെതിരെ മാത്രമല്ല എല്ലാ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും നേരെയുള്ളതാണെന്ന് പാകിസ്ഥാന്‍ എംബസിയും അറിയിച്ചിരുന്നു.

Content Highlight: Parents have demanded that the students who are stuck in Kyrgyzstan be brought safely to India