| Friday, 19th November 2021, 3:40 pm

ഇപ്പോള്‍ നടക്കുന്ന പ്രചരണം ഞങ്ങളുടെ അറിവോടെയല്ല; സംഘി പ്രചരണങ്ങളെ തള്ളി പാരഗണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹലാല്‍ ഭക്ഷണത്തിനെതിരെ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചരണത്തിനെതിരെ കോഴിക്കോട് പാരഗണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ്. ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അതുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

ഇതിന് പിന്നാലെ തുപ്പല്‍ /കഫം ഇല്ലാതെ വിശ്വസിച്ച് ഭക്ഷണം കഴിക്കാവുന്ന ഹോട്ടലുകള്‍ എന്ന പേരില്‍ ക്രിസംഘി ഗ്രൂപ്പുകള്‍ ചില ഹോട്ടലുകളുടെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

കോഴിക്കോട് ജില്ലയിലെ പാരഗണ്‍ ഹോട്ടലും അവരുടെ തന്നെ സഹോദരസ്ഥാപനമായ സല്‍ക്കാരയും നോണ്‍ ഹലാല്‍ സ്ഥാപനമാണെന്നും, ഈ ഹോട്ടലുകളില്‍ നിന്നും ധൈര്യമായി ഭക്ഷണം കഴിക്കാമെന്നുമായിരുന്നു അവര്‍ പ്രചരിപ്പിച്ചത്.

ഇതിന് പിന്നാലെ പാരഗണ്‍ ഹോട്ടലുടമ സഘപരിവാര്‍ അനുകൂലിയാണെന്നും, ഈ അവസരത്തില്‍ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും ചില മുസ്‌ലിം പ്രൊഫൈലുകള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളി രംഗത്ത് വന്നിരിക്കുകയാണ് പാരഗണ്‍ മാനേജ്‌മെന്റ്.

‘കഴിഞ്ഞ 83 വര്‍ഷമായി ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ ഉണ്ടാക്കി വിളമ്പുന്ന ഒരു സ്ഥാപനമാണ് ഞങ്ങളുടേത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും ബിസിനസുകളെ അപകീര്‍ത്തിപ്പെടുത്താനുമുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താത്പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയുള്ളതോ അല്ല.

സ്ഥാപനത്തിന്റെ സല്‍പ്പേരും ജനസമ്മിതിയും കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളാണ് ഇതിന് പിന്നില്‍ എന്നാണ് മനസിലാവുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകുന്നതുമാണ്,’ എന്നാണ് പാരഗണ്‍ മാനേജ്‌മെന്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.

ഹലാല്‍ എന്നത് തുപ്പിയ ഭക്ഷണമല്ലെന്നും, ഹലാല്‍ ആണ് ഏറ്റവും ശുദ്ധമായ ഭക്ഷണം എന്നാണ് പാരഗണ്‍ ഗ്രൂപ്പിന്റെ ഉടമയായ സുമേഷ് ഗോവിന്ദ് വ്യക്തമാക്കുന്നത്. അറുത്ത ശേഷം രക്തം പൂര്‍ണമായും പോയി ആ ഇറച്ചി ശുദ്ധമാകുന്നു എന്നതാണ് അതിലെ ശാസ്ത്രീയ വശം എന്നാണ് അദ്ദേഹം പറയുന്നത്.

ഭക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം വിദ്വേഷപ്രചരണം സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും ബി.ജെ.പി അനുകൂലിയായ സുമേഷ് വ്യക്തമാക്കുന്നു.

‘ഭക്ഷണത്തില്‍ മന്ത്രിച്ചൂതിയ സംഭവമാണല്ലോ ഈ രീതിയില്‍ പ്രചരിപ്പിക്കാന്‍ കാരണം. അത്തരമൊരു കാര്യത്തെ തുപ്പുന്നു എന്ന രീതിയിലേക്ക് മാറ്റുകയും ജനറലൈസ് ചെയ്യുകയുമാണ് ഇത്തരക്കാര്‍ നടത്തുന്നത്. അത്തരം പ്രചരണങ്ങളെ നമ്മള്‍ തള്ളിക്കളയണം. ഇതൊരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുത്,’ സുമേഷ് പറയുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബിരിയാണിച്ചെമ്പിലേക്ക് മന്ത്രിച്ചൂതുന്ന ഉസ്താദിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നുള്ള വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളും അരങ്ങേറിയിരുന്നു.

സംഘപരിവാര്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായിരുന്നു ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍. ‘സോള്‍ജ്യേഴ്‌സ് ഓഫ് ക്രോസ്’ എന്ന ‘ക്രിസംഘി’ ഫേസ്ബുക്ക് പേജായിരുന്നു വ്യാപകമായി ഈ പ്രചരണങ്ങള്‍ ഏറ്റെടുത്തിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Paragon hotel against Halal Controversy

We use cookies to give you the best possible experience. Learn more