Advertisement
Daily News
സര്‍ക്കാരിനെ ചുറ്റിപ്പറ്റി ചില അവതാരങ്ങളുണ്ട്: കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവര്‍: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പന്ന്യന്‍ രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 26, 02:11 am
Thursday, 26th January 2017, 7:41 am

തിരുവനന്തപുരം: സര്‍ക്കാരിനെ ചുറ്റിപ്പറ്റി അവതാരങ്ങളുണ്ടെന്നും അവരാണ് പലതും തീരുമാനിക്കുന്നതെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സുതാര്യമായ ഭരണമാണ് ഇടതുപക്ഷത്തില്‍നിന്നു ജനം ആഗ്രഹിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു.

സി.പി.ഐ.എം-സി.പി.ഐ ഭിന്നത ഉയരുന്നതിനിടയിലാണ് പിണറായി വിജയന്‍ മുന്‍പ് സൂചിപ്പിച്ച അവതാരങ്ങളെന്ന പരാമര്‍ശം ഉപയോഗിച്ച് തന്നെ പന്ന്യനും രംഗത്തെത്തിയത്.

സര്‍ക്കാര്‍ എന്നത് മുന്നണിയിലെ എല്ലാ കക്ഷികളുടേതുമാണെന്ന ബോധം ഉണ്ടാകണം. ആ യോജിപ്പാണ് ആവശ്യം. വിമര്‍ശനങ്ങളുണ്ടാകാം. എന്നാല്‍ വിമര്‍ശനങ്ങളെ ഭയപ്പെടാതെ, അവയെ സ്വീകരിക്കുകയാണു വേണ്ടത്.


സിനിമാ ചര്‍ച്ച വിളിച്ചപ്പോള്‍ എ.ഐ.ടി.യു.സിയെ പ്രതിനിധീകരിച്ചുവന്നവരെ ഒഴിവാക്കി. മന്ത്രി പറയുന്നതു താന്‍ അങ്ങനെയൊരു നിര്‍ദേശം നല്‍കിയില്ലെന്നാണ്. പിന്നെ ആരാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നും പന്ന്യന്‍ ചോദിക്കുന്നു. സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ പി.ഒ.വിജയന്‍, കുട്ടികൃഷ്ണന്‍ സ്മാരക പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലവും വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തുവന്നവരാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന് ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കഴിയണം.

കണ്ണൂരില്‍ കൊല നടത്തിയവര്‍ ചെയ്തതും ആ മൃതശരീരം കലോത്സവവേദിക്ക് അരികിലൂടെത്തന്നെ കൊണ്ടുപോകണം എന്നു വാശിപിടിച്ചവരും ചെയ്തതു ശരിയല്ല. കൊലപാതകം ഏതു സാഹചര്യത്തിലും എതിര്‍ക്കപ്പെടണമെന്നു പന്ന്യന്‍ പറഞ്ഞു.