| Saturday, 9th May 2020, 7:45 pm

'ഒന്നും പറയാനില്ല'; ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും പുറത്തായതില്‍ പങ്കജ മുണ്ടെ, അതൃപ്തിയോടെ ഏക്‌നാഥ് ഖഡ്‌സെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിസിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാനാവാത്തതില്‍ പ്രതികരിച്ച് പങ്കജ മുണ്ടെ. സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും പുറത്തായതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പങ്കജ മുണ്ടെയുടെ പ്രതികരണം. തനിക്ക് സങ്കടമൊന്നുമില്ലെന്നും പിന്തുണയ്ക്കുന്നവരുടെ ആത്മവീര്യം നഷ്ടപ്പെടരുതെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടി തെരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു മുണ്ടെയുടെ പ്രതികരണം.

പട്ടികയിലിടം നേടുമെന്ന് കരുതിയിരുന്ന പ്രമുഖ നേതാക്കളായ പങ്കജ മുണ്ടെയുടെയും ഏക്‌നാഥ് ഖഡ്സെയുടെയും പേരുകള്‍ വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്നില്ല.

സീറ്റ് നിഷേധിച്ചതില്‍ ഏക്‌നാഥ് ഖഡ്‌സെയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ ഏക്നാഥ് ഖഡ്സേയും ബി.ജെ.പി നേതൃത്വവുമായി പിണക്കത്തിലാണ്. എം.എല്‍.സി സ്ഥാനം നല്‍കി പിണക്കം പരിഹരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും പട്ടികയിലിടം നേടാന്‍ ഖഡ്സെയ്ക്ക് കഴിഞ്ഞില്ല.

നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന രഞ്ജിത് സിംഗ് മോഹിതെയുടെ പേര് പട്ടികയിലിടം നേടി. പങ്കജ മുണ്ടെയുടെ പേര് ഒഴിവായപ്പോള്‍ പ്രമുഖരല്ലാത്ത മൂന്ന് പേര്‍ പട്ടികയിലിടം നേടി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബന്ധുകൂടിയായ ധനഞ്ജയ മുണ്ടെയോടാണ് പരാജയപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more