India
അച്ഛന്‍ പശുവിനെ കൊന്നതിന് ശിക്ഷയായി അഞ്ചുവയസുകാരിയുടെ വിവാഹം ഉറപ്പിച്ച് മധ്യപ്രദേശിലെ പഞ്ചായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Apr 15, 10:06 am
Saturday, 15th April 2017, 3:36 pm

ഭോപ്പാല്‍: അച്ഛന്‍ പശുക്കുട്ടിയെ കൊന്നതിന് ശിക്ഷയായി അഞ്ചുവയസുകാരി മകളെ എട്ടുവയസുകാരന് വിവാഹം ഉറപ്പിച്ച് മധ്യപ്രദേശിലെ പഞ്ചായത്ത്. മധ്യപ്രദേശിലെ ഗുണയിലുള്ള താര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.

പെണ്‍കുട്ടിയുടെ അച്ഛന്‍ ജഗദീഷ് ബജ്ര പശുക്കുട്ടിയെ കൊന്നതിനുശേഷം ഗ്രാമത്തില്‍ ഒരു ശുഭകാര്യങ്ങളും നടക്കുന്നില്ലെന്നു പറഞ്ഞാണ് പഞ്ചായത്ത് ജഗദീഷിന്റെ മകളുടെ വിവാഹം നിശ്ചയിച്ചത്.

ഇതിനെതിരെ ശബ്ദിച്ച പെണ്‍കുട്ടിയുടെ അമ്മ എസ്.ഡി.എം നിരജ് ശര്‍മ്മയ്ക്കു പരാതി നല്‍കുകയായിരുന്നു. വിവാഹ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് പഞ്ചായത്തിനു നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥര്‍ താര്‍പൂര്‍ ഗ്രാമം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.


Must Read: ‘മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് കുത്തിയാലും വോട്ട് താമരയ്ക്ക് വീഴും’ ത്രിപുരയില്‍ വോട്ടിങ് മെഷീന്‍ അട്ടിമറി നടത്തുമെന്ന് ബി.ജെ.പി പ്രസിഡന്റിന്റെ വെല്ലുവിളി 


“ഗ്രാമത്തിലേക്ക് അന്വേഷണ സംഘത്തെ അയക്കുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.” ഗുണയിലെ എ.ഡി.എം നിസാം ഖാന്‍ ഉറപ്പു നല്‍കി.

നേരത്തെ പശുക്കുട്ടിയെ കൊന്നതിനു പിന്നാലെ ജഗദീഷിനും കുടുംബത്തിനും ഗ്രാമീണര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഗംഗയില്‍ കുളിക്കാനും ഗ്രാമീണര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനും ജഗദീഷിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.