| Friday, 12th April 2019, 7:47 pm

നിരോധിത സംഘടന മുമ്പ് പുറത്തിറക്കിയ പ്രസിദ്ധീകരണമോ ലഘുലേഖയോ കൈവശം വെക്കുന്നത് കുറ്റകരമല്ല; പാനായിക്കുളം കേസിലെ ഹൈക്കോടതിയുടെ നിരീക്ഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒരു നിരോധിത സംഘടന നിരോധനത്തിന് മുമ്പ് പുറത്തിറക്കിയ ഏതെങ്കിലും പ്രസിദ്ധീകരണമോ ലഘുലേഖയോ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പാനായിക്കുളം കേസിലെ പ്രതികള്‍ക്ക് തടവു ശിക്ഷ വിധിച്ച എന്‍.ഐ.എ കോടതി വിധി റദ്ദാക്കി അവരെ വിട്ടയച്ച ഇന്നത്തെ ഹൈക്കോടതി വിധിയിലാണ് സുപ്രധാന നിരീക്ഷണം.

എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികളെയാണ് ഹൈക്കോടതി ഇന്ന് കുറ്റവിമുക്തരാക്കിയത്. കേസില്‍ പോലീസ് ഹാജരാക്കിയ തെളിവുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ മെറ്റീരിയലുകളായിരുന്നിട്ടും ഇത് പരിഗണിച്ച് പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച വിചാരണ കോടതി ഗുരുതരമായ പിഴവാണ് വരുത്തിയതെന്നും ഹൈക്കോടതി പറഞ്ഞു.

പ്രസിദ്ധീകരണമോ ലഘുലേഖയോ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഏതെങ്കിലും പ്രസിദ്ധീകരണത്തില്‍ ആ സംഘടനയുടെ പേരുണ്ടാവുന്നത് കുറ്റകരമല്ലെന്നും വ്യക്തമാക്കി.

പ്രതികളെ ഉച്ചക്ക് തന്നെ കസ്റ്റഡിയിലെടുത്തിട്ടും എഫ്.ഐ.ആര്‍ തയ്യാറാക്കിയത് രാത്രിയാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കപ്പെടുന്ന രാജ്യവിരുദ്ധ പ്രസംഗം റെയ്ഡിനെത്തിയ പോലീസുകാര്‍ കേട്ടുവെന്ന് കുറ്റപത്രത്തില്‍ പറയുമ്പോഴും എഫ്.ഐ.ആറിടാന്‍ വൈകിയതെന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു. കുറ്റപത്രത്തില്‍ പറയുന്നതു പോലെ അവര്‍ പ്രസംഗിച്ചിട്ടുണ്ടൈങ്കില്‍ പോലും അതില്‍ രാജ്യദ്രോഹപരമായ ഒന്നുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ചുപേരെ ഹൈക്കോടതി ഇന്ന് കുറ്റവിമുക്തരാക്കിയത്.

വിചാരണക്കോടി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.

കേസില്‍ പ്രതികളായ ഷാദുലി, അബ്ദുല്‍ റാസിഖ് അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെയാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. ഷാദുലി, അബ്ദുല്‍ റാസിഖ് എന്നിവരെ 14 വര്‍ഷം തടവിനും അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ 12 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്.

കേസില്‍ ഒന്ന്, രണ്ട് പ്രതികളായ ഷാദുലിക്കും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റാസിഖിനും 60,000 രൂപ വീതം പിഴയും കോടതി വിധിച്ചിരുന്നു. ഷമ്മാസ്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് 55000 രൂപ പിഴയാണ് കോടതി വിധിച്ചത്.

കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

നിരോധിത സംഘടനായായിരിക്കേ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ 2006 ഓഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് യോഗം ചേര്‍ന്നതായാണ് കേസ്. ”സ്വാതന്ത്ര്യദിനത്തില്‍ മുസ്ലീങ്ങളുടെ പങ്ക്” എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചാ ക്ലാസില്‍ സിമിയുടെ ലക്ഷ്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച് ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കി മാറ്റാന്‍ ആഹ്വാനം നടത്തിയെന്നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more