| Monday, 3rd June 2019, 11:42 am

പാനായിക്കുളം കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയിലേക്ക്. കേസില്‍ കേന്ദ്രം സുപ്രിം കോടതിയില്‍ അപ്പീല്‍ നല്കും.

എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചു പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് അപ്പീല്‍ നല്‍കുന്നത്.

തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കോടതി നടപടിയെടുത്തത്. പാനായിക്കുളം ക്യാമ്പ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ക്കെതിരെ എന്‍.ഐ.എ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. 11 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.

കേസില്‍ പ്രതികളായ ഷാദുലി, അബ്ദുല്‍ റാസിഖ് അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെയാണ് എന്‍.ഐ.എ കോടതി ശിക്ഷിച്ചത്. ഷാദുലി, അബ്ദുല്‍ റാസിഖ് എന്നിവരെ 14 വര്‍ഷം തടവിനും അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവരെ 12 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്.

കേസില്‍ ഒന്ന്, രണ്ട് പ്രതികളായ ഷാദുലിക്കും സഹോദരി ഭര്‍ത്താവ് അബ്ദുല്‍ റാസിഖിനും 60,000 രൂപ വീതം പിഴയും കോടതി വിധിച്ചിരുന്നു. ഷമ്മാസ്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍ എന്നിവര്‍ക്ക് 55000 രൂപ പിഴയാണ് കോടതി വിധിച്ചത്.

കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി.എ. ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യു.എ.പി.എ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

We use cookies to give you the best possible experience. Learn more