| Wednesday, 6th December 2023, 7:28 pm

ഫലസ്തീന് വേണ്ടി സംസാരിക്കുന്ന അഭിനേതാക്കളെ സെൻസർ ചെയ്യുന്നതിനെതിരെ ഹോളിവുഡിൽ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോർണിയ: ഇസ്രഈലിനെതിരെ സംസാരിക്കുന്നതിന് അഭിനേതാക്കൾ സെൻസർഷിപ്പ് നേരിടുന്നുവെന്ന് ആരോപിച്ച് ഹോളിവുഡിൽ ഫലസ്തീൻ അനുകൂലികളുടെ റാലി.

പ്രതിഷേധക്കാർ ബെവെർലി ഹിൽസിലെ മെട്രോ ഗോൾഡ്‌വിൻ മേയർ (എം.ജി.എം) ഓഫീസിന് മുന്നിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ‘ഫലസ്തീനെ മോചിപ്പിക്കുക,’ ‘ഉടൻ വെടിനിർത്തൽ’ മുദ്രാവാക്യങ്ങൾ വിളിച്ചു.

‘ വംശഹത്യയ്ക്കെതിരെ എല്ലാവരും നിലപാട് എടുക്കുക എന്നത് വളരെ പ്രധാനമാണ്. അത് എല്ലാവരുടെയും മാനുഷികപരമായ ഉത്തരവാദിത്തമാണ്,’ റാലിയിൽ പങ്കെടുത്ത സാറ പറഞ്ഞു.

ഗസയിലെ നിസ്സഹായരായ ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ ഭരണകൂടം നടത്തുന്ന വംശഹത്യയ്ക്കെതിരെ സംസാരിച്ച അമേരിക്കൻ അഭിനേതാക്കളെയും കലാകാരന്മാരെയും ആന്റി സെമിറ്റിസം എന്നാരോപിച്ച് ശിക്ഷിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

എം.ജി.എമ്മിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനു മുമ്പ് യുണൈറ്റഡ് ടാലന്റ് ഏജൻസിക്ക് (യു.ടി.എ) പുറത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

ഓസ്കർ ജേതാവ് സൂസൻ സരൻഡോൺ ഒരു ഫലസ്തീൻ അനുകൂല റാലിയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ യു.ടി.എ അവരെ പുറത്താക്കിയതിനു പിന്നാലെയാണ് പ്രതിഷേധം നടന്നത്.

സമൂഹമാധ്യമങ്ങളിൽ ഫലസ്തീൻ അനുകൂല പോസ്റ്റ് റീഷെയർ ചെയ്തതിന്റെ പേരിൽ സ്ക്രീം സിനിമാ പരമ്പരയിൽ നിന്ന് അഭിനേത്രി മെലിസ ബരേരയെ സ്പൈഗ്ലാസ് മീഡിയ ഗ്രൂപ്പ് പുറത്താക്കിയിരുന്നു.

Content Highlight: Palestinian supporters rally in Hollywood, denounce censorship of pro-Palestine actors

We use cookies to give you the best possible experience. Learn more