| Sunday, 11th December 2022, 10:52 am

വിജയിച്ച് സെമിയിലെത്തിയത് മൊറോക്കോ, ലോകകപ്പ് 'വിജയി'കളാകുന്നത് ഫലസ്തീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മൊറോക്കോ- പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് മൊറോക്കോ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്.

ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍- അറബ് ടീമായി ചരിത്രം കുറിച്ചിരിക്കുകയാണ് മൊറോക്കോ. ഇതിന് പിന്നാലെ തന്നെ ടീം ആഘോഷവും തുടങ്ങിയിരുന്നു.

എന്നാല്‍ ഇത്തവണ മൊറോക്കോയുടെ ആഘോഷം അവരുടെ ടീമിനുള്ളിലോ രാജ്യത്തോ ആ രാജ്യത്തിന്റെ പതാകയിലോ ഒതുങ്ങുന്നില്ല. സെമി ഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഫലസ്തീന്റെ പതാക ഏന്തിക്കൊണ്ടായിരുന്നു മൊറോക്കോ ടീം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും ആഘോഷിച്ചതും. കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് ഖത്തര്‍ ലോകകപ്പിലൂടെ മൊറോക്കോയും മറ്റ് അറബ് രാജ്യങ്ങളും നല്‍കുന്നത്.

മൊറോക്കന്‍ ടീമിലെ പ്ലെയേഴ്‌സും ഫലസ്തീന്‍ പതാക ധരിച്ചുകൊണ്ട് വിജയം ആഘോഷിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ശേഷം മൈതാനം വിട്ടതിന് തൊട്ടുപിന്നാലെ മൊറോക്കന്‍ ടീമിന്റെ മിഡ്ഫീല്‍ഡര്‍ അബ്ദെല്‍ഹമിദ് സാബിരി (Abdelhamid Sabiri) ഫലസ്തീന്‍ പതാക ധരിച്ചുകൊണ്ടുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചു. ‘ഫ്രീഡം’ എന്നാണ് ഈ ഫോട്ടോക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

സെമിയിലെത്തിയത് മൊറോക്കോ ആണെങ്കിലും ഈ ലോകകപ്പിലെ യഥാര്‍ത്ഥ വിജയികള്‍ ഫലസ്തീന്‍ ആണെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ ഉയരുന്നുണ്ട്.

ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഫലസ്തീന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ടൂര്‍ണമെന്റിലുടനീളം പല മത്സരങ്ങള്‍ക്കുമിടയില്‍ ഫലസ്തീന്‍ ഒരു പ്രതീകമായി ഉയരുന്നുണ്ട്.

ടുണീഷ്യക്കും മൊറോക്കോക്കും പുറമെ മറ്റ് നിരവധി അറബ് ടീമുകളുടെ ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് പുറമെ സ്റ്റേഡിയത്തിലിരിക്കെ അവ സ്‌കാര്‍ഫായി കഴുത്തില്‍ ധരിക്കുന്നുമുണ്ട്.

ഇസ്രഈല്‍ അധിനിവേശത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി ഖത്തറികളായ ആരാധകരും ഫലസ്തീന്‍ പതാക നിരന്തരം ഉയര്‍ത്തുന്നുണ്ട്.

മൊറോക്കോക്ക് പുറമെ ലെബനന്‍, ഈജിപ്ത് ഖത്തര്‍ എന്നീ ടീമുകളുടെ ആരാധകരും നേരത്തെ ഫലസ്തീനെ പിന്തുണച്ചുകൊണ്ടും സ്റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാക വീശിക്കൊണ്ടും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മൊറോക്കോ- ബെല്‍ജിയം മത്സരത്തിനിടെ മൊറോക്കന്‍ ഫുട്ബോള്‍ ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഫ്രീ ഫലസ്തീന്‍ (Free Palestine) എന്നെഴുതിയ ബാനറുകളാണ് മാച്ചിനിടെ ആരാധകര്‍ ഉയര്‍ത്തിയത്. മത്സരത്തിന്റെ 48ാം മിനിട്ടിലായിരുന്നു ആരാധകര്‍ പതാക ഉയര്‍ത്തിയത്.

‘1948 നക്ബ’ (1948 Nakba) എന്ന് അറബികള്‍ വിളിക്കുന്ന, ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളെ അവരുടെ രാജ്യത്ത് നിന്ന് സയണിസ്റ്റ് സൈനികര്‍ കുടിയിറക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കളിയുടെ 48ാം മിനിട്ടില്‍ പതാക ഉയര്‍ത്തിയത്.

ഇസ്രഈല്‍ രൂപീകരണത്തിന്റെ ഭാഗമായി 1948ല്‍ സയണിസ്റ്റ് സൈന്യം നടത്തിയ കൂട്ടക്കൊലകള്‍ക്കും നിര്‍ബന്ധിത പുറത്താക്കലിനും ഫലസ്തീനികള്‍ നല്‍കിയ പേരാണ് നക്ബ അഥവാ ‘ദുരന്തം’.

അതിന് തൊട്ടുമുമ്പ് നടന്ന ഓസ്ട്രേലിയ- ടുണീഷ്യ മത്സരത്തിനിടയില്‍ ടുണീഷ്യന്‍ ആരാധകരും സമാനമായ രീതിയില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിയിരുന്നു. ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ പതാകയായിരുന്നു നക്ബയെ അനുസ്മരിപ്പിക്കുംവിധം മത്സരത്തിന്റെ 48ാം മിനിട്ടില്‍ ഉയര്‍ത്തിപ്പിടിച്ചത്.

ടുണീഷ്യന്‍ ആരാധകര്‍ ചെയ്തതിന് സമാനമായാണ് മൊറോക്കന്‍ ആരാധകരും പതാക ഉയര്‍ത്തിയത്.

ലോകകപ്പ് വിശേഷങ്ങള്‍ ചോദിച്ചുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇസ്രഈലി മാധ്യമങ്ങളില്‍ നിന്നാണെന്ന് അറിയുന്നതോടെ ഫുട്‌ബോള്‍ ആരാധകര്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ പോകുന്നതിന്റെയും ഫലസ്തീന്റെ വിമോചനത്തെ കുറിച്ച് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങളും ലോകകപ്പ് മത്സരങ്ങള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Content Highlight: Palestine wins on the pitch following Morocco’s historic victory in the world cup quarter-finals

We use cookies to give you the best possible experience. Learn more