| Sunday, 19th July 2020, 3:13 pm

പാലത്തായി കേസില്‍ നീതിയാവശ്യപ്പെട്ട് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ്; സംസ്ഥാന വ്യാപകമായി നില്‍പ്പ് സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാലാത്തായില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ വകുപ്പ് ചുമത്താത്തതില്‍ പ്രതിഷേധിച്ച് വിമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാനവ്യാപകമായി നില്‍പ്പ് സമരം നടത്തി. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളെ അണിനിരത്തിയാണ്  വെര്‍ച്ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പോക്‌സോ കേസിലെ പ്രതിയെ രക്ഷിക്കാന്‍ സര്‍ക്കാറും ബി.ജെ.പി.യും ഒത്തു കളിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വെച്ചുകൊണ്ടാണ് ഒത്തുകളി നടത്തിയിരിക്കുന്നതെന്ന്  അവര്‍ പറഞ്ഞു. പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു.

പാലത്തായി കേസില്‍ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിനെതുടര്‍ന്ന് സംസ്ഥാന വ്യാപകമായി നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇയാള്‍ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായപ്പോഴാണ് ഭാഗിക കുറ്റപത്രം ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.

പോക്‌സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.

കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more