പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി; ഉപയോഗിച്ചതു നിലവാരമില്ലാത്ത സിമന്റെന്നും വിജിലന്‍സ്
Kerala News
പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി; ഉപയോഗിച്ചതു നിലവാരമില്ലാത്ത സിമന്റെന്നും വിജിലന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 11:01 pm

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതി നടന്നതായി വിജിലന്‍സ്. പാലത്തിന്റെ നിര്‍മാണത്തിനുപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്നും ആവശ്യത്തിനു കമ്പികള്‍ ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

നിര്‍മാണത്തിലെ ക്രമക്കേടിന് കിറ്റ്‌കോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെയടക്കം പ്രതിചേര്‍ത്തുകൊണ്ടുള്ള എഫ്.ഐ.ആര്‍ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. നിര്‍മാണത്തിന്റെ കരാറുകാരായ ആര്‍.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയലാണ് കേസിലെ ഒന്നാംപ്രതി. പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയ ബെംഗളൂരുവിലെ നാഗേഷ് കണ്‍സള്‍ട്ടന്റ്‌സ് രണ്ടാം പ്രതിയാണ്.

മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി ചെന്നൈ ഐ.ഐ.ടിയിലെ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്‍സ് ഡി.വൈ.എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണസംഘം കഴിഞ്ഞദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത്, ഐജി എച്ച്.വെങ്കിടേഷ് എന്നിവര്‍ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചര്‍ച്ച ചെയ്തിരുന്നു.

ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ഗര്‍ഡറുകള്‍ക്കു താഴേക്കു വലിച്ചില്‍, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാര്‍, ആവശ്യത്തിന് സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിര്‍മാണം എന്നിവയാണ് തകര്‍ച്ചയ്ക്കു കാരണമായി ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. വിജിലന്‍സ് നടത്തിയ സാമ്പിള്‍ പരിശോധനയിലും നിര്‍മാണ സാമഗ്രികളുടെ നിലവാരം മോശമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

2016 ഒക്ടോബറില്‍ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലത്തില്‍ ഒരുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. താമസിയാതെ ദേശീയപാത അതോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയില്‍ പാലത്തില്‍ വിള്ളലുണ്ടെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐ.ഐ.ടിയും പഠനം നടത്തിയത്. ഐ.െഎ.ടി നിര്‍ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണു ഇപ്പോള്‍ പാലം അടച്ചിട്ടിരിക്കുന്നത്.

രൂപരേഖയിലെ പിഴവ് കിറ്റ്‌കോയും ആര്‍ബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്നും മന്ത്രി ജി. സുധാകരന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തില്‍ ടാറിങ് ഇളകിപ്പോകാനും തൂണുകളില്‍ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണു വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട്. ഡെക്ക് കണ്ടിന്യുറ്റി രീതിയില്‍ പാലം നിര്‍മിക്കാനുളള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.