ബിനീഷിനെ തടഞ്ഞിട്ടില്ലന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍; വാദം തള്ളി വീഡിയോ തെളിവുകള്‍
Kerala
ബിനീഷിനെ തടഞ്ഞിട്ടില്ലന്ന് പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍; വാദം തള്ളി വീഡിയോ തെളിവുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 12:48 pm

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കൊളേജില്‍ കോളേജ് ഡേയ്ക്ക് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടെത്തിയ സിനിമാതാരം ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളെജ് പ്രിന്‍സിപ്പല്‍ ഡോ. കുലാസ്.

ബിനീഷിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും ഔദ്യോഗികമായി വിളിച്ചത് അനില്‍ രാധാകൃഷ്ണന്‍ മേനോനെ ആണെന്നുമായിരുന്നു ഡോ. കുലാസ് പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബിനീഷ് ആരാണെന്നോ മുഖ്യാതിഥിയായി വരുമെന്നോ അറിഞ്ഞില്ലെന്നും പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചിട്ടും ബിനീഷ് വന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വേദിയിലേക്ക് കയറാന്‍ ശ്രമിച്ച ബിനീഷിനെ തടഞ്ഞിട്ടില്ലെന്നും ഡോ. കുലാസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ബിനീഷ് വേദിയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ ബിനീഷിന്റെ കൈ പിടിച്ച് തടഞ്ഞുവെക്കുന്നതും പൊലീസിനെ വിളിക്കുമെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ബിനീഷ് വേദിയില്‍ നിലത്തിരുന്നപ്പോള്‍ വേദിയ്ക്ക് താഴെ വന്ന പ്രിന്‍സിപ്പല്‍ സെക്യൂരിറ്റിയെ വിൡക്കാന്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് പറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോളേജ് പ്രിന്‍സിപ്പല്‍ അടക്കം തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഒരു പട്ടിയുടെ പരിഗണനപോലും തന്നില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ പ്രതികരിച്ചിരുന്നു. പക്ഷേ വിദ്യാര്‍ത്ഥികള്‍ വലിയ പിന്തുണ നല്‍കിയെന്നും അതാണ് തനിക്ക് കിട്ടിയ വലിയ അംഗീകാരമെന്നും ബീനീഷ് പറഞ്ഞിരുന്നു.

കോളേജ് യൂണിയന്‍ ഭാരവാഹികള്‍ തന്നോട് ഖേദം പ്രകടിപ്പിച്ചു. ഒരു സംഘടനയിലും അംഗമല്ലാത്തതിനാല്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. വേദന കൊണ്ടാണ് താന്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതിന്റെ പേരില്‍ തനിക്ക് അവസരം നഷ്ടപ്പെട്ടാലും താന്‍ പഴയ തൊഴിലെടുത്ത് ജീവിക്കും. ടൈല്‍സ് പണിക്കാരനാണ് താന്‍. അത് ചെയ്യാന്‍ ഇപ്പോഴും ബുദ്ധിമുട്ടില്ലായെന്നും ബിനീഷ് പ്രതികരിച്ചു.