| Tuesday, 23rd March 2021, 6:14 pm

പാലയില്‍ ഇനി ഏത് മാണി ?

അന്ന കീർത്തി ജോർജ്

രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്നണിമാറ്റങ്ങള്‍ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ എത്രത്തോളം സ്വാധീനിക്കുമെന്നറിയാന്‍ കേരളം കാത്തിരിക്കുന്ന മണ്ഡലമാണ് പാല. ഇതുവരെ യു.ഡി.എഫിനൊപ്പം നിന്നവര്‍ എല്‍.ഡി.എഫിലും എല്‍.ഡി.എഫിനൊപ്പമായിരുന്നവര്‍ പാലയെ ചൊല്ലി യു.ഡി.എഫിനൊപ്പവും നിലയുറപ്പിച്ചിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍. ജോസ് കെ. മാണിയും മാണി സി. കാപ്പനും നടത്തിയ വലിയ ചുവടുമാറ്റങ്ങളുടെ വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പ്. ഇത്തവണത്തെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടത്തേക്കാള്‍ ഇരുവിഭാഗങ്ങളുടെയും അഭിമാന പ്രശ്‌നമെന്ന നിലയില്‍കൂടി മത്സരം നടക്കുന്ന മണ്ഡലമാണ് പാല.

അമ്പത് വര്‍ഷം തുടര്‍ച്ചയായി കെ.എം മാണി എന്ന ഒരേയൊരു നേതാവിനെ മാത്രം വിജയിപ്പിച്ച മണ്ഡലം അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടന്ന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ 2006 മുതല്‍ മാണിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന മാണി സി. കാപ്പനെയായിരുന്നു വിജയിപ്പിച്ചത്.

എന്നാല്‍ 2021 ലെ നിയസഭാതെരഞ്ഞെടുപ്പ് എത്തിയപ്പോഴേക്കും രാഷ്ട്രീയ കേരളത്തില്‍ നടന്ന അട്ടിമറികള്‍ കെ.എം മാണിയുടെ പാര്‍ട്ടിയെയും മകന്‍ ജോസ് കെ. മാണിയെയും ഇടത് പാളയത്തിലെത്തിച്ചു. നേരത്തെ പാലയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിച്ച് ജയിച്ച എന്‍.സി.പി നേതാവ് മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്കും ചേക്കറി. എന്‍.സി.പിയെ ഉപേക്ഷിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് മാണി സി. കാപ്പന്‍ യു.ഡി.എഫിലെത്തിയിരിക്കുന്നത്.

മാണിയുടെ മരണത്തിന് തൊട്ടുപിന്നാലെ സീറ്റ് നഷ്ടമായ ജോസ് കെ. മാണിക്കും ഈയൊരൊറ്റ സീറ്റിനായി പുതിയ പാര്‍ട്ടി വരെ രൂപീകരിച്ച മാണി സി. കാപ്പനും വിജയം ഒരുപോലെ അനിവാര്യമാണ്. മാത്രമല്ല, വര്‍ഷങ്ങള്‍ നീണ്ട ബന്ധമുള്ള മുന്നണിയെ ഉപേക്ഷിച്ച് എതിര്‍ മുന്നണിയില്‍ എത്തിയ ഇരുവര്‍ക്കും പുതിയ മുന്നണിയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനും ഈ വിജയം കൂടിയേ തീരു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Pala constituency in Kerala Election 2021, Jose K Mani, Mai C Kappan, LDF, UDF and BJP-analysis video

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.