മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിക്കും; മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിസ്വ സര്‍മ
national news
മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അക്രമിക്കും; മുതിര്‍ന്ന ബി.ജെ.പി നേതാവ് ഹിമന്ത ബിസ്വ സര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2019, 7:59 am

ഗുവാഹത്തി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയില്ലെങ്കില്‍ പാകിസ്ഥാന്‍ സൈന്യമോ തീവ്രവാദികളോ ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം അക്രമിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും അസാം മന്ത്രിയുമായ ഹിമന്ത ബിസ്വ സര്‍മ. അങ്ങനെയൊരു ആക്രമണമുണ്ടായാല്‍ മോദിയില്ലാത്ത ഇന്ത്യയ്ക്ക് തിരിച്ചടിക്കാനുള്ള കരുത്തുണ്ടാവില്ലെന്നും ഹിമന്ത പറഞ്ഞു. അസാമിലെ ധനകാര്യ വകുപ്പും, ആരോഗ്യവകുപ്പും കൈകാര്യം ചെയ്യുന്നത് ഹിമന്തയാണ്.

“നമ്മള്‍ മോദിയെ പിന്തുണച്ച് വീണ്ടും കേന്ദ്രത്തിലും, ആസാമിലും അധികാരത്തിലേറാന്‍ സഹായിച്ചില്ലെങ്കില്‍, പാകിസ്ഥാന്‍ സൈന്യമോ തീവ്രവാദികളോ ഇന്ത്യന്‍ പാര്‍ലമെന്റ് കെട്ടിടം അക്രമിച്ചേക്കും. അപ്പോള്‍ നമ്മുടെ പ്രധാന മന്ത്രിക്ക് തിരിച്ചടിക്കാനുള്ള ധൈര്യം ഉണ്ടാവില്ല”- ഹിമന്ത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്  ചെയ്തു. നാഗോണ്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read എത്രയും വേഗം വിമാനം പറത്തണം; ആഗ്രഹമറിയിച്ച് അഭിനന്ദന്‍

രാജ്യത്തിന് നരേന്ദ്ര മോദിയെ പോലുള്ള നേതാക്കളെ ആവശ്യമുണ്ടെന്നും, പുതിയ ഇന്ത്യയ്ക്ക് തിരിച്ചടിക്കാന്‍ കഴിയുമെന്നും, പാകിസ്ഥാനെതിരെ ആവശ്യമായ നടപടി എടുക്കാനുള്ള ധൈര്യം ഉണ്ടെന്നും ഹിമന്ത പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ആസാമില്‍ പാക് അനുകൂല പ്രസ്താവനകള്‍ നടത്തിയ 150ഓളം പൗന്മാരെ അറസ്റ്റു ചെയ്തതായും അദ്ദേഹം പറഞ്ഞു. “ഒന്നാലോചിച്ച് നോക്കു, ആസാം പോലൊരു സംസ്ഥാനത്തിരുന്ന് സോഷ്യല്‍ മീഡിയയില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് കുറിക്കാന്‍ ആളുകള്‍ക്കെങ്ങനെ ധൈര്യം വരുന്നു”- ഹിമന്ത ചോദിച്ചു.

എല്ലാവരും ബി.ജെ.പിക്ക് കീഴില്‍ അണിനിരന്നില്ലെങ്കില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നവര്‍ നമ്മുടെ സംസ്‌കാരവും പൈതൃകവും തകര്‍ക്കുമെന്നും ഹിമന്ത മുന്നറിയിപ്പ് നല്‍കി.

മുസ്‌ലിങ്ങള്‍ക്ക് ഒരു രാജ്യം തന്നെ നല്‍കിയെന്നും, ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ഹിമന്ത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പി അവതരിപ്പിച്ച പൗരത്വ ബില്ലിനെ ന്യായീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഹിമന്ത