ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി! ലോകകപ്പിൽ ഇത് മൂന്നാം തവണ; നാണക്കേടിൽ മുങ്ങി പാകിസ്ഥാൻ
Cricket
ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി! ലോകകപ്പിൽ ഇത് മൂന്നാം തവണ; നാണക്കേടിൽ മുങ്ങി പാകിസ്ഥാൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 8:17 am

ടി-20 ലോകകപ്പില്‍ യു.എസ്.എക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അഞ്ച് റണ്‍സിനാണ് അമേരിക്ക പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്.

ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എക്ക് ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഇതിനുപിന്നാലെ ഒരു മോശം നേട്ടമാണ് പാകിസ്ഥാനെ തേടിയെത്തിയത്. ഏകദിന ടി-20 ലോകകപ്പുകളില്‍ ഇത് മൂന്നാം തവണയാണ് ഒരു അസോസിയേറ്റ് ടീം പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നത്.

1999 ബംഗ്ലാദേശിനെതിരെയും 2007ല്‍ അയര്‍ലാന്‍ഡിനെതിരെയുമാണ് ഇതിനുമുമ്പ് ഒരു അസോസിയേറ്റ് ടീമിനെതിരെ പാകിസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി ക്യാപ്റ്റന്‍ ബാബര്‍ അസം 43 പന്തില്‍ 44 റണ്‍സും ശതാബ് ഖാന്‍ 25 പന്തില്‍ 40 റണ്‍സും ഷഹീന്‍ അഫ്രീദി 16 പന്തില്‍ പുറത്താവാതെ 23 റണ്‍സും നേടി നിര്‍ണായകമായി.

അമേരിക്കയുടെ ബൗളിങ്ങില്‍ നോസ്തുഷ് കെഞ്ചിഗെ മൂന്ന് വിക്കറ്റും സൗരഭ് നേത്രവല്‍ക്കര്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. അലി ഖാന്‍, ജസ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അമേരിക്കന്‍ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മോനാങ്ക് പട്ടേല്‍ 38 പന്തില്‍ 50 റണ്‍സും ആരോണ്‍ ജോണ്‍സ് 26 പന്തില്‍ പുറത്താവാതെ 36 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തി.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി നാലു പോയിന്റോടെ ഒന്നാം സ്ഥാനത്താണ് അമേരിക്ക. ജൂണ്‍ ഒമ്പതിന് ഇന്ത്യക്കെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. മറുഭാഗത്ത് ജൂണ്‍ 12ന് ഇന്ത്യയെ തന്നെയാണ് യു.എസ്.എയുടെ എതിരാളികള്‍.

Content Highlight: Pakisthan Create a unwanted record