| Monday, 14th October 2024, 9:47 pm

വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാന് തിരിച്ചടി; ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ ഇന്ത്യയുടെ കാര്യം കട്ടപ്പുക!

സ്പോര്‍ട്സ് ഡെസ്‌ക്

2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡും പാകിസ്ഥാനും തമ്മിലുള്ള മത്സരം ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടാനാണ് ടീമിന് നേടാന്‍ സാധിച്ചത്.

കിവീസിനുവേണ്ടി ഓപ്പണര്‍ സൂസി ബാറ്റ്‌സ് മൂന്ന് ബൗണ്ടറികള്‍ അടക്കം 28 റണ്‍സ് നേടി ഉയര്‍ന്ന സ്‌കോര്‍ നല്‍കിയാണ് പുറത്തായത്. ജോര്‍ജിയ പ്ലിമ്മര്‍ 17 റണ്‍സും നേടിയപ്പോള്‍ മധ്യനിര ബാറ്റര്‍ ബ്രൂക്ക് ഹാലിഡേ 22 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയാണ് പുറത്തായത്. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 19 റണ്‍സാണ് ടീമിനുവേണ്ടി നേടിക്കൊടുത്തത്. സാദിയ ഇഖ്ബാലിന്റെ പന്തിലാണ് താരം പുറത്തായത്. മറ്റാര്‍ക്കും ടീമിനുവേണ്ടി കാര്യമായ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

പാകിസ്ഥാന്‍ വിമണ്‍സിനു വേണ്ടി നഷ്‌റ സന്ധുവാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. നാല് ഓവര്‍ എറിഞ്ഞ് 18 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. സാദിയ, നിദ ധര്‍, ഒമൈമ സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയാണ് കിവീസ് ബൗളര്‍മാര്‍ നല്‍കിയത്. രണ്ടാം ഓവറിന് എത്തിയ ഈഡന്‍ കാര്‍സണ്‍ ഓപ്പണര്‍ ആലിയ റിയാസിനെ പൂജ്യം റണ്‍സിന് പറഞ്ഞയച്ചാണ് തുടങ്ങിയത്. ശേഷം 15 റണ്‍സ് നേടിയ മുനീബ അലിയെ ലിയ തഹുഹു കൂടാരം കയറ്റി. തുടര്‍ന്ന് നാലാമനായി ഇറങ്ങിയ സദാഫ് ഷാംസിനെ രണ്ട് റണ്‍സിന് ഫ്രാന്‍ ജോണസ് ക്ലീന്‍ ബൗള്‍ഡും ചെയ്തു.

നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് ആണ് പാകിസ്ഥാന്‍ നേടിയത്. ഇന്ന് പാകിസ്ഥാന് വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ് ഉണ്ടാവുക. ഇന്ത്യക്ക് സെമി സാധ്യത ഉറപ്പിക്കണമെങ്കില്‍ ന്യൂസിലാന്‍ഡ് ഈ മത്സരത്തില്‍ പരാജയപ്പെടേണ്ടതുണ്ട്. എന്നാല്‍ മികച്ച ഫോമില്‍ ബൗള്‍ ചെയ്യുന്ന ന്യൂസിലാന്‍ഡ് സെമി ഉറപ്പിക്കുന്നതിനുള്ള വലിയ വിശ്വാസത്തിലാണ്.

Content Highlight: Pakistan Women’s In Big Set Back Against New Zealand In Women’s T-20 World Cup

We use cookies to give you the best possible experience. Learn more