|

കസബിനെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പാക്ക് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ തൂക്കിക്കൊന്ന അജ്മല്‍ കസബിനെ വധിച്ചതിന് ഇന്ത്യക്കാരോട് പ്രതികാരം ചെയ്യുമെന്ന് പാക്കിസ്ഥാന്‍ താലിബാന്റെ ഭീഷണി.[]

കസബിന്റെ ജീവന് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നും ഇതിന്റെ പ്രതികാരം നടപടി അധികം വൈകാതെ ഇന്ത്യയ്ക്ക് ലഭിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.

കസബിന്റെ മൃതദേഹം വിട്ടുതരണം. അത് കസബിന്റെ വീട്ടുകാര്‍ക്ക് നല്‍കണം. വിട്ടുകൊടുത്തില്ലെങ്കില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ വംശജരുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് പാക്ക് താലിബാന്‍ വക്താവ് എഹ്‌സാനുല്ല എഹ്‌സാന്‍ അറിയിച്ചു.

അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള ടെലിഫോണ്‍ സന്ദേശത്തിലായിരുന്നു ഭീഷണി. എന്നാല്‍ താലിബാന്റെ ഭീഷണിയ്‌ക്കെതിരെ ആഭ്യന്തര മന്ത്രാലയമോ രാഷ്ട്രപതി ഭവനോ പ്രതികരിച്ചിട്ടില്ല.

1987 ല്‍ പാക് അധിനിവേശ പഞ്ചാബിലെ ഫരീദ് കോട്ടിലായിരുന്നു അജ്മല്‍ കസബ് ജനിക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ ബോളിവുഡും കരാട്ടെയുമായിരുന്നു കസബിന്റെ ഇഷ്ടവിഷയങ്ങള്‍.

കൗമാരക്കാലത്ത് ജോലി തേടി ഇറങ്ങിയ കസബ് ലഷ്‌കര്‍ഇത്വയ്ബ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കസബ് സംഘടനയുടെ പരിശീലന കേന്ദ്രങ്ങളില്‍ സജീവമായി പങ്കെടുത്തു. പിന്നീടാണ് 2008 മുംബൈ ആക്രമണത്തില്‍ കസബ് പങ്കാളിയാവുന്നത്.

പൂനെയിലെ ഏര്‍വാഡ ജയിലില്‍ ഇന്നലെ രാവിലെ 7.30നായിരുന്നു കസബിന്റെ വധശിക്ഷ നടപ്പാക്കിയത്.  വധശിക്ഷയ്ക്ക് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് കസബിനോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. കസബിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.