| Saturday, 31st August 2019, 10:33 pm

ദേശീയ പൗരത്വബില്ലിനെ മുന്‍നിര്‍ത്തി കശ്മീര്‍ വിഷയം വീണ്ടും ഉയര്‍ത്തി ഇമ്രാന്‍ഖാന്‍; 'അനധികൃത അധിനിവേശം മുസ്‌ലീങ്ങള്‍ക്കെതിരായ തന്ത്രം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തിന് പിന്നാലെ ഉടലെടുത്ത പാക്-ഇന്ത്യാ പോര് അവസാനിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ദേശീയപൗരത്വ ബില്ലിനെ മുന്‍നിര്‍ത്തിയായിരുന്നു ഇമ്രാന്‍ഖാന്റെ വിമര്‍ശനം. ദേശീയ പൗരത്വബില്‍ മോദി സര്‍ക്കാരിന്റെ മുസ്ലീം വംശീയ ഉന്മൂലനമാണെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കശ്മീരിലെ അനധികൃത അധിനിവേശം മുസ്‌ലീങ്ങള്‍ക്കെതിരായ തന്ത്രമാണെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വ ബില്ലിനെക്കുറിച്ചുള്ള ഇന്ത്യയിലെ മാധ്യമ റിപ്പോര്‍ട്ടും ഇമ്രാന്‍ഖാന്‍ ഷെയര്‍ ചെയ്തു. 41 ലക്ഷം പേര്‍ ദേശീയ പൗരത്വ പട്ടികക്ക് പുറത്താണെന്നും ഇതിന്റെ അന്തിമറിപ്പോര്‍ട്ട് പുറത്ത് വരുന്നത് ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘മോദി സര്‍ക്കാരിന്റെ മുസ്‌ലീം വംശീയ ഉന്മൂലനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ-അന്തര്‍ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ ലോകത്തോട് സൂചിപ്പിക്കുന്നത് കശ്മീരിലെ അനധികൃത അധിനിവേശം മുസ്‌ലീങ്ങള്‍ക്കെതിരായ തന്ത്രമാണെന്നാണ്’ ഇമ്രാന്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള് പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. 1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.
അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.

അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്ന ശേഷവും പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more