| Sunday, 2nd January 2022, 4:29 pm

ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ പാകിസ്ഥാന്‍; റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ സംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ ഡയറ്കടര്‍ ഡി.സി. പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്ന് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍.

റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ചാരന്മാര്‍ക്ക് പിന്നില്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന് വ്യക്തമാകുമെന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ശ്രീകുമാര്‍ പറയുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷണം നശിപ്പിച്ചത് സി.ബി.ഐ ആണെന്നും സത്യവാങ്മൂലത്തില്‍ അദ്ദേഹം പറയുന്നു. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസിന്റെ ഗൂഢാലോചനയില്‍ പ്രതിയായ ആര്‍. ബി. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹരജിയിന്‍മേലാണ് അദ്ദേഹം സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായിരുന്ന ഡി.സി. പാഠക് 1994 ഒക്ടോബറിനും, ഡിസംബറിനുമിടയില്‍ പത്ത് റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും നിര്‍ണായകമായ പല വെളിപ്പെടുത്തലുകളും ഈ റിപ്പോര്‍ട്ടുകളില്‍ ഉണ്ടെന്നും ശ്രീകുമാര്‍ പറയുന്നു.

പാക് രഹസ്യാന്വേഷണ ഏജന്‍സികളുടെ പങ്ക് മനസിലാക്കാന്‍ ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണമെന്നും ശ്രീകുമാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

‘എനിക്ക് നമ്പിനാരായണനോട് മുന്‍വൈരാഗ്യം ഇല്ല. താന്‍ ഭീഷണിപ്പെടുത്തി എന്ന വാദം തെറ്റാണ്. കസ്റ്റഡിയില്‍ പീഡിപ്പിച്ചു എന്ന ആരോപണം നമ്പി നാരായണന്‍ നേരത്തെ ഉന്നയിച്ചിട്ടില്ല. കസ്റ്റഡി പീഡനം ഉണ്ടായതായി സി.ബി.ഐയും നേരത്തെ പറഞ്ഞിട്ടില്ല.

ഐ.എസ്.ആര്‍.ഒയോ കേന്ദ്ര സര്‍ക്കാരോ ഇങ്ങനെ ഒരു അഭിപ്രായം നേരത്തെ പറഞ്ഞിട്ടില്ല. സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ കെ.എം. സിംഗ് നടത്തിയ അന്വേഷണത്തിലും കസ്റ്റഡി പീഡനം നടന്നതായി കണ്ടെത്തിയിട്ടില്ല,’ സത്യവാങ്മൂലത്തില്‍ ശ്രീകുമാര്‍ പറയുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതികളായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍, എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗാദത്ത്, പി. എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ഹരജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

ജസ്റ്റിസ് എ. എം. ഖാന്‍വില്‍ക്കര്‍, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐയുടെ ഹരജി പരിഗണിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistan intelligence agencies are behind isro spy case, says former DGP RB Sreekumar

We use cookies to give you the best possible experience. Learn more