ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം; നാണക്കേടുമായി പാകിസ്ഥാന്‍
Cricket
ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം; നാണക്കേടുമായി പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd January 2024, 12:13 pm

ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ്‌ ചെയ്ത പാകിസ്ഥാൻ 313 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പാകിസ്ഥാന്‍ ബാറ്റിങ് തകരുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പാക് ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീക്കും സലിം അയൂബും റണ്‍സ് ഒന്നും നേടാതെ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും പാകിസ്ഥാന്‍ ടീമിനെ തേടിയെത്തി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കലണ്ടര്‍ ഇയറിന്റെ തുടക്കത്തില്‍ തന്നെ ഒരു ടീമിന്റെ രണ്ട് ഓപ്പണര്‍മാരും റണ്‍സ് ഒന്നും നേടാതെ പുറത്താവുന്നു എന്ന മോശം റെക്കോഡാണ് പാകിസ്ഥാന്‍ ടീം സ്വന്തമാക്കിയത്.

മത്സരം തുടങ്ങി രണ്ടാം പന്തില്‍ തന്നെ അബ്ദുള്ള ഷഫീക്ക് പുറത്താവുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

അതേസമയം രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ആയിരുന്നു സലിം അയൂബ് പുറത്തായത്. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് അയൂബ് പവലിയനിലേക്ക് മടങ്ങിയത്.

അതേസമയം പാകിസ്ഥാന്‍ ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ 88 റണ്‍സും സല്‍മാന്‍ അലി അംഗ 53 റണ്‍സും ആമീർ ജമാൽ 82 റൺസും നേടി മികച്ച പ്രകടനം നടത്തി.

ഓസീസ് ബൗളിങ് നിരയില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് അഞ്ചു വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

അതേസമയം ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഓസ്‌ട്രേലിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനാവും കങ്കാരുപ്പട ലക്ഷ്യം വെക്കുക. മറുഭാഗത്ത് ആശ്വാസ വിജയത്തിനായാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്.

Content Highlight: Pakistan cricket team create a bad record in test cricket.