Analysis
എങ്ങനെയാണ് സന്തോഷത്തിന്റെ കാര്യത്തില്‍ പാക്കിസ്ഥാനികള്‍ ഇന്ത്യയെ തോല്‍പ്പിച്ചത്?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 26, 10:15 am
Tuesday, 26th March 2019, 3:45 pm

 

സന്തോഷത്തിന്റെ കാര്യത്തില്‍ മികച്ച പ്രകടനത്തോടെ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരിക്കുകയാണ്. അടുത്തിടെ പുറത്തുവന്ന ലോക ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന്‍ 67ാം സ്ഥാനത്തും ഇന്ത്യ 140ാം സ്ഥാനത്തുമാണ്. ആകെ 156 രാജ്യങ്ങളുടെ കാര്യമാണ് റാങ്കിങ്ങില്‍ പരിശോധിച്ചത്. 16 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്കു പിറകിലുള്ളൂ എന്നത് ഈ തോല്‍വി എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ്.

സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാരും പാക്കിസ്ഥാനികളും തമ്മിലുള്ള ഈ അന്തരം ഇക്കഴിഞ്ഞ രണ്ടുവര്‍ഷം മുമ്പാണ് ഇത്രത്തോളം വലുതായതെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. രണ്ടുവര്‍ഷം മുമ്പ് പാക്കിസ്ഥാന്‍ ഇക്കാര്യത്തില്‍ 80ാം സ്ഥാനത്തും ഇന്ത്യ 122ാം സ്ഥാനത്തുമായിരുന്നു.

സന്തോഷത്തിന്റെ കാര്യത്തിലുള്ള നിലവാരത്തിന് വിരുദ്ധമാണ് ഇരു രാജ്യങ്ങളിലെയും ഇക്വിറ്റി മാര്‍ക്കറ്റുകളുടെ പെര്‍ഫോമെന്‍സ്. സാധാരണയായി സന്തുഷ്ടരായ പൗരന്മാര്‍ രാജ്യത്തിന് സമ്പദ് വ്യവസ്ഥ വളരാനും സഹായിക്കും. അത് ഇക്വിറ്റി മാര്‍ക്കറ്റുകളെയും ഉയരങ്ങളിലെത്തിക്കും. എന്നാല്‍ ഈ രാജ്യങ്ങളുടെ ഇക്വിറ്റി മാര്‍ക്കറ്റുകളുടെ കാര്യത്തില്‍ അവസ്ഥ ഇതല്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ പാക്കിസ്ഥാന്റെ ഇക്വിറ്റികള്‍ തെക്കോട്ടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടേതാകട്ടെ വടക്കോട്ടേക്കും.

പെര്‍ കാപ്പിറ്റ ജി.ഡി.പി വളര്‍ച്ച പോലുള്ള ക്വാണ്ടിറ്റേറ്റീവ് ഡാറ്റയും സാമൂഹ്യ പിന്തുണ, ജീവിതത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സ്വാതന്ത്ര്യം, അഴിമതിയെക്കുറിച്ചുള്ള ധാരണ തുടങ്ങിയ ഗുണപരമായ വിവരങ്ങളുമാണ് ദ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിനുവേണ്ടി പരിശോധിച്ചത്.

സന്തോഷത്തിന്റെ റാങ്കിങ്ങില്‍ ഇന്ത്യയ്ക്കുമേല്‍ പാക്കിസ്ഥാന്‍ നേടിയ മികച്ച ആധിപത്യം ചില മാര്‍ക്കറ്റ് നിരീക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്. ജി.ഡി.പി വലുപ്പവും വളര്‍ച്ച, നാണയപ്പെരുപ്പ നിരക്ക് തുടങ്ങിയ അളവുകോലുകള്‍ പരിശോധിക്കുമ്പോള്‍ പാക്കിസ്ഥാനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒന്നാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ.

എല്ലാറ്റിനും പുറമേ സൈനിക അട്ടിമറി നടക്കാത്ത ഒരു ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ.

അപ്പോള്‍, സന്തോഷത്തിനുവേണ്ടി എന്തായിരിക്കും ഇന്ത്യക്കാരേക്കാള്‍ കൂടുതലായി പാക്കിസ്ഥാനികള്‍ ചെയ്തത്?

അത് കൃത്യമായി പറയാന്‍ ബുദ്ധിമുട്ടാണ്. റാങ്കിങ്ങിന് പരിഗണിക്കുന്ന ഗുണപരമായ വിവരങ്ങളില്‍ പലതും കൃത്യമായി തിട്ടപ്പെടുത്തുമ്പോള്‍ പിഴവ് വരാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ റാങ്കിന്റെ കാര്യത്തിലുള്ള ഇത്രയും വലിയ അന്തരം അങ്ങനെയങ്ങ് അവഗണിക്കാനും കഴിയില്ല.

“അത് ചിലപ്പോള്‍ മറ്റ് അളവുകോലുകളായ, വരുമാന അസമത്വം, ദാരിദ്ര്യം തുടങ്ങിയവയാവാം” എന്നാണ് എല്‍.ഐ.യു പോസ്റ്റിലെ ഇക്‌ണോമിക്‌സ് പ്രഫസര്‍ ഉദയന്‍ റോയ് പറയുന്നത്. “ജനങ്ങളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പെര്‍കാപ്പിറ്റ ജി.ഡി.പിയേക്കാള്‍ സ്വാധീനിക്കുക ഇതാണ്.” അദ്ദേഹം വിശദീകരിക്കുന്നു.

യഥാര്‍ത്ഥത്തില്‍, ഇന്ത്യയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

2014നുശേഷം ഇന്ത്യയുടെ വരുമാനത്തില്‍ 7 മുതല്‍ 22% വരെ വര്‍ധനവുണ്ടായത് 1% വരുന്ന ഇന്ത്യയിലെ സമ്പന്നരുടെ കയ്യിലാണ്. താഴേക്കിടയിലുള്ള 50% സമ്പാദകരുടെ വരുമാനത്തിലെ പങ്ക് 1980ല്‍ 23% ആയിരുന്നത് 2014ലേക്ക് 15% ആയി കുറഞ്ഞു. 1950 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ലോക അസമത്വ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഇതിനു പുറമേ ഇന്ത്യയിലെ വരുമാന അസമത്വം പാക്കിസ്ഥാനേക്കാളും ബംഗ്ലാദേശിനേക്കാളും വളരെ കൂടുതലാണെന്നാണ് ഗിനി കോഫിഷന്റ് ഓഫ് ഇന്‍കം ഇനീക്വാലിറ്റി കണ്ടെത്തിയത്.

കൂടാതെ, പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും അപേക്ഷിച്ച് ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് വളരെ കൂടുതലാണെന്നാണ് ലോകബാങ്ക് കണക്ക്.

മറ്റൊന്ന് ” വളര്‍നറബിള്‍ എംപ്ലോയ്‌മെന്റിന്റെ” കാര്യം ആണ്. കൂലി ലഭിക്കാത്ത കുടുംബജോലികള്‍ പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കൂടുതലാണ്.

ഈ രാജ്യങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യമാണ് പരിശോധിക്കപ്പെടേണ്ട മറ്റൊരു കാര്യം. 186 രാജ്യങ്ങളിലെ കച്ചവട സ്വാതന്ത്ര്യം, ബിസിനസ് സ്വാതന്ത്ര്യം, നിക്ഷേപ സ്വാതന്ത്ര്യം, സ്വത്തവകാശ സ്വാതന്ത്ര്യം എന്നിവ പരിശോധിച്ച ഹെറിറ്റേജ് ഫൗണ്ടേഷന്‍ സാമ്പത്തിക സ്വാതന്ത്ര്യ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരു രാജ്യങ്ങളുടെയും റാങ്ക് വളരെ അടുത്താണെങ്കിലും കാലങ്ങളായി ഈ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കാറുണ്ട്.

ഇരു രാജ്യങ്ങളിലെയും റാങ്കിങ്ങിന് വിധേയമായ ഘടകങ്ങള്‍ കുറേക്കൂടി സൂഷ്മമായി പരിശോധിക്കുമ്പോള്‍ വെളിവാകുന്നത്, ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ സുപ്രധാനമായ സര്‍ക്കാര്‍ നീക്കിവെപ്പിന്റെ കാര്യത്തില്‍ ഇന്ത്യയേക്കാള്‍ വളരെയധികം മെച്ചമാണ് പാക്കിസ്ഥാന്‍ എന്നാണ്.

ചുരുക്കി പറഞ്ഞാല്‍, സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിക്കുന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ വളരെ മുമ്പിലാണ്. ഇത് പാക്കിസ്ഥാനികള്‍ സന്തോഷത്തിനുവേണ്ടി ചിലവഴിക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്ന സമ്പത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാക്കും.

കടപ്പാട്:ഫോബ്‌സ്.കോം