| Sunday, 21st January 2024, 10:17 am

തോറ്റ് തോറ്റ് തോല്‍വിക്കും മടുത്തു; പാകിസ്ഥാന് ആശ്വാസജയം

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍-ന്യൂസിലാന്‍ഡ് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന് വിജയം. 42 റണ്‍സിനാണ് പാകിസ്ഥാന്‍ കിവീസിനെ പരാജയപ്പെടുത്തിയത്.

അന്താരാഷ്ട മത്സരങ്ങളിലെ നീണ്ട എട്ട് മത്സരങ്ങളുടെ തോല്‍വിക്ക് ശേഷമാണ് പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുന്നത്. ഷഹീന്‍ അഫ്രീദിയുടെ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ ജേഴ്‌സിയിലുള്ള ആദ്യം വിജയം കൂടിയായിരുന്നു ഇത്.

ഹാഗ്ലി ഓവലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് നേടിയത്. പാക് ബാറ്റിങ് നിരയില്‍ മുഹമ്മദ് റിസ്വാന്‍ 38 പന്തില്‍ 38 റണ്‍സും ഫഖര്‍ സമാന്‍ 16 പന്തില്‍ 33 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

കിവീസ് ബൗളിങ്ങില്‍ ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ പാകിസ്ഥാന്‍ 134 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 17.2 ഓവറില്‍ 92 റണ്‍സിന് പുറത്താവുകയായിരുന്നു. പാക് ബൗളിങ് നിരയില്‍ ഇഫ്തിക്കര്‍ അഹമ്മദ് മൂന്ന് വിക്കറ്റും മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബ്ലാക്ക് ക്യാപ്‌സ് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു.

ന്യൂസിലാന്‍ഡ് ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് 26 റണ്‍സും ഫിന്‍ അലന്‍ 22 റണ്‍സും നേടി. മറ്റുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

തോറ്റെങ്കിലും അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാലു മത്സരം വിജയിച്ചുകൊണ്ട് നേരത്തെ തന്നെ കിവീസ് പരമ്പര സ്വന്തമാക്കിയിരുന്നു.

Content Highlight: Pakistan beat New Zealand in T20.

We use cookies to give you the best possible experience. Learn more