| Thursday, 7th March 2024, 10:57 am

'എന്നെ ബി.ജെ.പിയാക്കിയത് കോണ്‍ഗ്രസ്'; ബി.ജെ.പിയിലേക്ക് പോകുന്നത് ഉപാധികളില്ലാതെയാണെന്ന് പത്മജ വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്നെ ബി.ജെ.പിയാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് പത്മജ വേണുഗോപാല്‍. മടുത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോവുന്നതെന്നും പത്മജ പറഞ്ഞു.

ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വേണ്ടത് നല്ല നേതൃനിരയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വ സവിശേഷതയാണ് ബി.ജെ.പിയിലേക്ക് പോകാനുള്ള ഒരു കാരണമെന്നും പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും പലവട്ടം പാര്‍ട്ടിയെ പരാതികള്‍ അറിയിച്ചിട്ടും അതില്‍ പരിഹാരമുണ്ടായില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്റെ പ്രതികരണത്തില്‍ പത്മജ മറുപടി നല്‍കി. ബന്ധം ഉപേക്ഷിക്കുന്നുവെന്ന പ്രതികരണത്തില്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം മുമ്പ് കോണ്‍ഗ്രസ് വിട്ടപ്പോള്‍ താന്‍ ബന്ധം ഉപേക്ഷിച്ചിരുന്നില്ലെന്നും പത്മജ പറഞ്ഞു. അച്ഛനെ വലിയ രീതിയില്‍ വിഷമിപ്പിച്ച തന്റെ സഹോദരന്‍ ഈ വിഷയത്തില്‍ ഉപദേശം നല്‍കേണ്ടതില്ലെന്നും പത്മജ പ്രതികരിച്ചു.

ഒരു ഉപാധികളുമില്ലാതെയാണ് ബി.ജെ.പിയിലേക്ക് പോവുന്നതെന്നും സമാധാനത്തോടെ പ്രവര്‍ത്തിക്കാനുള്ള ഒരിടമാണ് തനിക്ക് വേണ്ടതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പത്മജയുടെ ബി.ജെ.പി പ്രവേശം ദൗര്‍ഭാഗ്യകരമെന്നാണ് കെ. മുരളീധരന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടി പത്മജക്ക് നല്‍കിയത് നല്ല പരിഗണനയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒരുകാലത്തും വര്‍ഗീയതയയോട് സന്ധി ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോവുക എന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 20 സീറ്റിലും ജയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പത്മജയുടെ നീക്കം. പത്മജയെ എടുത്താല്‍ കാല്‍കാശിന്റെ ഗുണം ബി.ജെ.പിക്ക് ഉണ്ടാവില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

പത്മജക്ക് കോണ്‍ഗ്രസ് നല്‍കിയ സീറ്റുകള്‍ എല്ലാം വിജയസാധ്യതയുള്ളതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മുരളീധരന്‍ പത്മജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്നും പറഞ്ഞു. അച്ഛന്റെ ആത്മാവ് പത്മജയുടെ തീരുമാനത്തില്‍ പൊറുക്കില്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. വടകരയില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlight: Padmaja Venugopal said that she is going to BJP without any conditions

We use cookies to give you the best possible experience. Learn more