| Monday, 13th May 2019, 7:45 pm

വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍.എസ്.എസിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപസമരം നടത്തുമെന്ന് പത്മ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല വിഷയത്തില്‍ സംഘപരിവാറിനുള്ളില്‍ ഭിന്നത കൂടുതല്‍ മൂര്‍ച്ഛിയ്ക്കുന്നു. ആര്‍.എസ്.എസിനകത്ത് കെപി യോഹന്നാന്‍ പക്ഷമുണ്ടെന്ന് റെഡി റ്റു വെയ്റ്റ് സംഘാടക പത്മ പിള്ള പറഞ്ഞു. വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈ നേതാക്കള്‍ക്കെതിരെ സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവതിന് പരാതി നല്‍കും. ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടും. വിശ്വാസികളെ വഞ്ചിച്ചാല്‍ ആര്‍.എസ്.എസിനെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി നാമജപസമരം നടത്തുമെന്നും പത്മപിള്ള റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മതപരിവര്‍ത്തന പക്ഷത്തിന് ലാഭമുണ്ടാക്കാന്‍ സംഘപരിവാറില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. സംഘപരിവാര്‍ താത്വികാചാര്യന്‍ ആര്‍ ഹരിയുടെ സഹോദരന്‍ ആര്‍ഡി ഷേണായിയാണ് വക്കീലെന്നും പത്മ പിള്ള പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പത്മ പിള്ള.

ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസ്, ഹിന്ദു ഐക്യ വേദി, റെഡി ടു വെയ്റ്റ് ക്യാംപയിന്‍ അംഗങ്ങള്‍ തുടങ്ങി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമരത്തിനിറങ്ങവര്‍ പഴിചാരുന്നതിനിടെയാണ് പത്മ പിള്ളയുടെ പുതിയ വെളിപ്പെടുത്തല്‍.

സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്ന് പത്മ പിള്ളയുടെ കമന്റ് നേരത്തെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് സ്ത്രീപ്രവേശനമടക്കമുള്ള ഏത് ആചാരാമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്റെ അഭിപ്രായമെന്ന ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more