| Monday, 25th January 2021, 3:29 pm

അന്ന് മമ്മൂട്ടി പൊട്ടിത്തെറിച്ചു, അഡ്‌ജെസ്റ്റ് ചെയ്യാന്‍ താനാരാണെന്ന് ചോദിച്ചു, ഞാന്‍ തിരിച്ചും ചോദിച്ചു; അനുഭവം തുറന്നുപറഞ്ഞ് പി. ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുമായുള്ള ഒരു സിനിമാ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ നടനും സംവിധായകനുമായ പി. ശ്രീകുമാര്‍.

താന്‍ സംവിധാനം ചെയ്ത കൈയ്യും തലയും പുറത്തിടരുത് എന്ന സിനിമയില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടിയോട് ഡേറ്റ് ചോദിക്കാന്‍ പോയപ്പോഴുള്ള അനുഭവമാണ് ശ്രീകുമാര്‍ പങ്കുവെയ്ക്കുന്നത്. മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്ന മമ്മൂട്ടിയുടെ അടുത്ത് ചെന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി വരുന്നത്  തൊട്ടപ്പുറത്ത് കാത്തുനിന്നുവെന്നും ശ്രീകുമാര്‍ പറയുന്നു.

കുറേ നേരത്തിന് ശേഷം മമ്മൂട്ടി വന്നപ്പോള്‍ സിനിമയില്‍ ഡേറ്റ് ചോദിക്കാന്‍ വന്നതാണെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു..’ഈ വരുന്ന സെപ്റ്റംബറില്‍ ഞാന്‍ ഒരു പടം ചെയ്യാന്‍ ആഗ്രഹിക്കുന്നു. തോപ്പില്‍ ഭാസിയുടേതാണ് തിരക്കഥ..’കയ്യും തലയും പുറത്തിടരുത്’ എന്നാണ് സിനിമയുടെ പേര്..താങ്കള്‍ അതില്‍ വന്നൊന്ന് അഭിനയിക്കണം..അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ വന്നിരിക്കുന്നത്’. കുറച്ച് നേരം ആലോചിച്ച് സെപ്റ്റംബറില്‍ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

അപ്പോള്‍ ഞാന്‍ പറഞ്ഞു.’ഞങ്ങള്‍ക്ക് ഒരു ആറ് ദിവസം മാത്രം തന്നാല്‍ മതിയെന്ന്. എന്നാല്‍ അതും മമ്മൂട്ടി സമ്മതിച്ചില്ല. ഒടുക്കം ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ലേ എന്ന് ഞാന്‍ ചോദിച്ചു.

ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ.എന്റെ കൂടെ പഠിച്ചവനോ.അതോ എന്റെ സ്വജാതിക്കാരനോ..അതോ നമ്മള് തമ്മില്‍ വേറെ വല്ല ബന്ധോം ഉണ്ടോ എന്ന് ചോദിച്ചു.

കുറച്ച് നേരത്തെ മൗനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞു. ഒരു കാര്യം ചെയ്യ്..അടുത്ത സെപ്റ്റംബറില്‍ പടം ചാര്‍ട്ട് ചെയ്‌തോ..ഞാന്‍ ഡേറ്റ് തരാം എന്ന്.
ഞാന്‍ ഉടനെ,മമ്മൂട്ടിയോട് പറഞ്ഞു അടുത്ത സെപ്റ്റംബറില്‍ എന്റെ പടത്തില്‍ വന്നഭിനയിക്കാം എന്ന് പറയാന്‍ താനാരാ. എന്റെ ബാല്യകാലസുഹൃത്തോ..അതോ എന്റെ സ്വജാതിയോ..അതോ വേറെ വല്ല ബന്ധവുമുണ്ടോ,
മമ്മൂട്ടി എന്നോട് പറഞ്ഞത് മുഴുവന്‍,അതേ നാണയത്തില്‍ തിരിച്ച് ഞാനും പറഞ്ഞു. പി.ശ്രീകുമാര്‍ പറഞ്ഞു. ഇത് കേട്ട് മമ്മൂട്ടി ഞെട്ടിപ്പോയെന്നും
ആ സംഭവത്തിന് ശേഷം മമ്മൂട്ടിയും താനും തമ്മില്‍ വഴക്കായെന്നും ശ്രീകുമാര്‍ പറഞ്ഞു.

പിന്നീട് മമ്മൂട്ടി തന്നെ മുന്‍കൈയെടുത്ത് വഴക്ക് മാറ്റിയെന്നും തങ്ങള്‍ ഒരുമിച്ച് വിഷ്ണു എന്ന സിനിമ ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Sreekumar shares experience about Mammootty angry for filmdate

We use cookies to give you the best possible experience. Learn more