| Tuesday, 23rd November 2021, 3:00 pm

മോഫിയ പര്‍വിന്റെ ആത്മഹത്യ കുറിപ്പില്‍ പൊലീസിനെതിരായ ആരോപണം; ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആലുവയില്‍ സ്ത്രീധന പീഡനത്തെതുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി.

അത്മചെയ്ത മോഫിയ പര്‍വിനോട് ആലുവ സി.ഐ. മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിരുന്നുവെന്ന് സതീദേവി പറഞ്ഞു.

പരാതിയില്‍ മാനസിക പീഡനം ഉണ്ടായതായി വ്യക്തമാക്കിയിട്ടുണ്ട്. റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഉള്‍പ്പെടെയാണ് കമ്മീഷന് പരാതി നല്‍കിയതെന്നും സതീദേവി പറഞ്ഞു.

സംഭവത്തില്‍ കൃത്യമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി.ഐക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. സി.ഐയെ സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക.

എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍(21) ആണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചത്. സ്ത്രീധന പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്ക് പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.

സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മോഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വിവാഹ ശേഷം 40 ലക്ഷം രൂപ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതായി മോഫിയ പര്‍വിന്റെ പിതാവും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: P Sathi Devi, Chairperson, Women’s Commission, reacts to the suicide of a newlywed in Aluva following dowry abuse 

We use cookies to give you the best possible experience. Learn more