| Thursday, 22nd April 2021, 2:35 pm

162 ഓക്‌സിജന്‍ പ്ലാന്റുകള്‍ രാജ്യത്ത് നിര്‍മ്മിച്ചുവെന്ന് പി.ആര്‍ ശിവശങ്കറിന്റെ നുണപ്രചരണം; കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി മാതൃഭൂമി അവതാരകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ 162 ഓക്‌സിജന്‍ പ്ലാന്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിച്ചെന്ന വ്യാജ പ്രചരണവുമായി ബി.ജെ.പി നേതാവ് പി. ആര്‍ ശിവശങ്കര്‍. മാതൃഭൂമി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു ശിവശങ്കറിന്റെ വാദം.

എന്നാല്‍ 33 പ്ലാന്റുകള്‍ മാത്രമെ നിര്‍മ്മിച്ചിട്ടുള്ളുവെന്ന കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ നിരത്തി മാതൃഭൂമി അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിം ശിവശങ്കറിന്റെ വാദത്തെ പൊളിച്ചടുക്കുകയായിരുന്നു.

കയറ്റുമതി ചെയ്യുന്നത് വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്‌സിജനാണെന്നും ഹാഷ്മി നിര്‍ലജ്ജം നുണ പറയുകയാണെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. ഇന്ത്യയില്‍ അറുപതോളം ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു.

എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും രാജ്യത്താകെ 33 ഓക്‌സിജന്‍ പ്ലാന്റ് മാത്രമെ കഴിഞ്ഞ 4 മാസത്തിനുള്ളില്‍ നിര്‍മ്മിച്ചിട്ടുള്ളുവെന്ന് അവതാരകന്‍ മറുപടി നല്‍കുകയും ചെയ്തു.

പി.എം കെയേഴ്‌സ് ഫണ്ടിലൂടെ 162 പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള തുക അനുവദിച്ചെന്നും ശിവശങ്കര്‍ പറഞ്ഞു. 32 സംസ്ഥാനങ്ങളിലായിട്ടാണ് ഈ പ്ലാന്റുകള്‍ നിര്‍മ്മിച്ചെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം.

എന്നാല്‍ പിഐബി റിപ്പോര്‍ട്ട് പ്രകാരം 162 പ്ലാന്റുകള്‍ നിലവില്‍ നിര്‍മ്മിച്ചുവെന്നല്ലെന്നും അവ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശമായിരുന്നുവെന്നും അവതാരകന്‍ മറുപടി നല്‍കുകയും ചെയ്തു.

‘രാജ്യത്ത് 162 പ്ലാന്റുകള്‍ ഉണ്ടെന്ന് പറഞ്ഞ് അങ്ങ് ഞാന്‍ നുണ പറയുന്നു എന്ന് പറഞ്ഞ് അപമാനിച്ചു.33 പ്ലാന്റുകള്‍ മാത്രമാണ് രാജ്യത്ത് ഉടനീളം നിര്‍മ്മിച്ചത്. കേരളത്തില്‍ അഞ്ച് പ്ലാന്റ് നിര്‍മ്മിച്ചുവെന്നല്ല. അത് നിര്‍മ്മിക്കണമെന്ന് പറയുന്ന കണക്കു മാത്രമാണിത്’, ഹാഷ്മി പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏപ്രിലില്‍ ചെയ്ത ട്വീറ്റ് പ്രകാരം രാജ്യത്ത് 162 അല്ല, 33 ഓക്‌സിജന്‍ പ്ലാന്റുകളാണ് നിര്‍മ്മിച്ചതെന്നും ഹാഷ്മി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: P S Sivasankar In Mathrubhumi Discussion

We use cookies to give you the best possible experience. Learn more