| Sunday, 8th May 2022, 2:19 pm

ആശുപത്രിയുടെ ചിഹ്നം പോലും കുരിശാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്; വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരായ ആരോപണങ്ങള്‍ യു.ഡി.എഫ് അവസാനിപ്പിക്കണമെന്ന് മന്ത്രി പി.രാജീവ്. റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിലിരുന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വാര്‍ത്താ സമ്മേളനം നടത്തിയത്. അത് മതചിഹ്നമല്ലെന്നും രാജീവ് പറഞ്ഞു. വിശ്വാസത്തെയും സഭയെയും വലിച്ചിഴയ്ക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും പി. രാജീവ് പറഞ്ഞു.

സഭയെയും വിശ്വാസത്തെയുമെല്ലാം ഈ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രതിപക്ഷം വളര്‍ത്തിയ ശ്രമം നമ്മുടെ നാട് തിരിച്ചറിയുമെന്നും വൈദികരില്‍ തര്‍ക്കമുണ്ടാക്കി അതിനെപോലും രാഷ്ട്രീയമാക്കി മാറ്റിയത് നാട് തിരിച്ചറിഞ്ഞപ്പോഴാണ് ഇപ്പോള്‍ ഒരുവിഭാഗം അതിനെതിരെ വരുന്നതെന്നും രാജീവ് പറഞ്ഞു.

മതത്തെയും വിശ്വാസത്തെയും വലിച്ചിഴിച്ച് ഒരുവിഭാഗത്തെ അപകീര്‍ത്തിപ്പടുത്തുന്നത് യു .ഡി.എഫ് അവസാനിപ്പിക്കണമെന്നും പി.രാജീവ് പറഞ്ഞു.

കോണ്‍ഗ്രസില്‍ താന്‍ പറയുന്നതാണ് അവസാന വാക്ക്, ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ബെന്നി ബെഹനാനോ ഡൊമനിക് പ്രസന്റേഷനോ പ്രസ്‌കതമല്ല എന്ന നിലപാടാണ് സതീശനെന്നും പ്രതിപക്ഷ നേതാവും ഒപ്പമുള്ളവരും ചേര്‍ന്ന് സഭയെ അധിക്ഷേപിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്നും ആശുപത്രിയുടെ ചിഹ്നം പോലും കുരിശാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നും സഭയുടെ സ്ഥാനാര്‍ഥിയാണ് ജോ ജോസഫ് എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി സെക്രട്ടറി ഉള്‍പ്പെടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിന് ഇറങ്ങുന്നു. ഇതില്‍ കൂടുതല്‍ എന്ത് സ്വീകാര്യതയാണ് വേണ്ടത്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള പിന്തുണയും സ്വീകാര്യതയും ജോ ജോസഫിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ജോ ജോസഫ് പ്രചാരണ രംഗത്ത് സജീവമായിരുന്നു. അദ്ദേഹത്തിന് രാഷ്ട്രീയമായി നിലപാടുണ്ട്. ഏറ്റവും വലിയ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും രാജീവ് പറഞ്ഞു.

Content Highlights: P. Rajiv against UDF

We use cookies to give you the best possible experience. Learn more