| Wednesday, 4th August 2021, 2:29 pm

പാണക്കാട് തങ്ങളെ ഇ.ഡി ചോദ്യം ചെയ്തിട്ടില്ല, മകന്റെ പണത്തിന് എല്ലാ രേഖകളുമുണ്ട്; ജലീല്‍ അന്നും ഇന്നും തന്റെ പിന്നാലെയെന്നും കുഞ്ഞാലിക്കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.ആര്‍ സഹകരണ ബാങ്ക് അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ.ടി. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുക മാത്രമാണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാലാരിവട്ടം പാലം സംബന്ധിച്ച തുകയാണോ ചന്ദ്രികയിലെത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചന്ദ്രികയുടെ ഓണററി ചെയര്‍മാന്‍ എന്ന പദവി വഹിക്കുന്നതുകൊണ്ടാണ് പാണക്കാട് തങ്ങളോട് ഇക്കാര്യത്തില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തത തേടിയതെന്നും അദ്ദേഹം പറഞ്ഞു.

മകന്‍ ഹാഷിഖിനെതിരെ ജലീല്‍ ഉന്നയിച്ച ആരോപണങ്ങളെയും കുഞ്ഞാലിക്കുട്ടി നിഷേധിച്ചു. ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും മകന്റെ പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നൂറ് ശതമാനവും നിയമപരമായ നിക്ഷേപമാണിതെന്നും കള്ളപ്പണമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ ഒരു കാലത്ത് തന്റെ പിന്നാലെ തന്നെയായിരുന്നുവെന്നും കാറില്‍ പിന്‍സീറ്റിലായിരുന്നു സ്ഥാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ അവിടെ ഒഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ആര്‍ സഹകരണ ബാങ്ക് വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്നാലെ താനുണ്ടാകുമെന്ന ജലീലിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എ.ആര്‍ സഹകരണബാങ്കിലെ അനധികൃത നിക്ഷേപവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുരുതരമായ ആരോപണങ്ങളായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ കെ.ടി. ജലീല്‍ ഉന്നയിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്ന് ആരോപിച്ച ജലീല്‍, ഹൈദരലി ശിഹാബ് തങ്ങളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് അയച്ചിരുന്നതായും കെ.ടി. ജലീല്‍ പറഞ്ഞു.

ജൂലൈ 24ന് ഹാജരാകാനായിരുന്നു നോട്ടീസെന്നും പാണക്കാട് വീട്ടില്‍ നേരിട്ടെത്തി ഇ.ഡി മൊഴിയെടുത്തുവെന്നുമാണ് ജലീല്‍ പറയുന്നത്. നോട്ടീസിന്റെ പകര്‍പ്പ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ആദായനികുതി വകുപ്പ് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ ആദ്യ പേര് കുഞ്ഞാലിക്കുട്ടിയുടെ മകന്റേതാണെന്നും ജലീല്‍ പറഞ്ഞു. വി.കെ. ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും ജലീല്‍ ആരോപണമുയര്‍ത്തി.

എ.ആര്‍ സഹകരണ ബാങ്കില്‍ മകന് എന്‍.ആര്‍.ഐ അക്കൗണ്ടാണുള്ളതെന്ന് പറഞ്ഞുകൊണ്ട് സഭയെ തെറ്റിദ്ധരിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമസഭയില്‍ പരാതി നല്‍കുമെന്നും ജലീല്‍ അറിയിച്ചു. സംഭവത്തില്‍ പാണക്കാട് തങ്ങളെ ചതിക്കുഴിയില്‍ ചാടിച്ചതാണ് എന്നാണ് ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സഹകരണ ബാങ്കിലെ മൂന്നര കോടി ആരാണ് പിന്‍വലിച്ചത് എന്ന് പരിശോധിക്കണമെന്നും അതില്‍ അന്വേഷണം വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്റെയും ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. എ.ആര്‍ നഗര്‍ ബാങ്ക് ഭരണ സമിതി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2021 മാര്‍ച്ചിലാണ് മലപ്പുറം വേങ്ങരക്കടുത്ത് എ.ആര്‍ നഗറിലെ ബാങ്കില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി 110 കോടി രൂപയുടെ അനധികൃതനിക്ഷേപം കണ്ടെത്തിയത്. അന്ന് തന്നെ ബാങ്കില്‍ പ്രമുഖര്‍ക്ക് നിക്ഷേപമുള്ളതായി സൂചനയുണ്ടായിരുന്നു.

മേയ് 25നാണ് ആദായ നികുതിവകുപ്പിന്റെ കോഴിക്കോട്ടെ അന്വേഷണവിഭാഗം ബാങ്കിന് 53 പേരുടെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കുന്നത്. ഇവരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കണമെന്നായിരുന്നു ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്.

ഈ പട്ടികയിലെ ഒന്നാമത്തെ പേര് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് പാണ്ടിക്കടവത്തിന്റേതായിരുന്നു. പ്രവാസി ബിസിനസുകാരനാണ് ഹാഷിഖ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: P K Kunhalikutty replies to K T Jaleel

We use cookies to give you the best possible experience. Learn more