പഠിക്കുന്ന കാലത്ത് എ.ബി.വി.പിക്കാരനായിരുന്നു ശ്രീനിവാസന്‍, കൃത്യമായ രാഷ്ട്രീയ നിലപാടില്ല; പി. ജയരാജന്‍
Kerala News
പഠിക്കുന്ന കാലത്ത് എ.ബി.വി.പിക്കാരനായിരുന്നു ശ്രീനിവാസന്‍, കൃത്യമായ രാഷ്ട്രീയ നിലപാടില്ല; പി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th March 2021, 6:32 pm

കണ്ണൂര്‍: ട്വന്റി ട്വന്റിയില്‍ ചേര്‍ന്ന നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുന്ന ആളല്ല ശ്രീനിവാസന്‍ എന്നായിരുന്നു പി. ജയരാജന്‍ പറഞ്ഞത്.

‘രാഷ്ട്രീയത്തെക്കുറിച്ച് മനസിലാക്കുന്ന ആളല്ല ശ്രീനിവാസന്‍. അദ്ദേഹം പഠിക്കുന്ന അവസരത്തില്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകനായിരുന്നു. പില്‍ക്കാലത്ത് ഇടതുപക്ഷവുമായും സഹകരിച്ചിട്ടുണ്ട്.

കൃത്യമായ രാഷ്ട്രീയ നിലപാടൊന്നും അദ്ദേഹം സ്വീകരിച്ചിട്ടില്ല. ശ്രീനിവാസന്‍ നാട്ടുകാരന്‍ കൂടിയാണ്. രാഷ്ട്രീയത്തില്‍ പലപ്പോഴും ചാഞ്ചാട്ട പരമായ നിലപാട് സ്വീകരിച്ചയാളാണ്. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചൊക്ക എനിക്ക് നല്ല മതിപ്പുമാണ്,’ പി ജയരാജന്‍ പറഞ്ഞു.

കേരളത്തില്‍ ട്വന്റി ട്വന്റി വളര്‍ന്നുവരണമെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പക്ഷെ അത് അപകടമാണെന്നും ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിക്ക് പരസ്യ പിന്തുണ അറിയിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയത്. കേരളം ട്വന്റി ട്വന്റി മോഡല്‍ ആകണമെന്നും കേരളത്തില്‍ ട്വന്റി ട്വന്റി അധികാരത്തില്‍ എത്തുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമ്പത്തില്ലാത്തവന്റെ കൈയ്യില്‍ അധികാരവും സമ്പത്തും ഒരുമിച്ച് വരുമ്പോള്‍ വഴിതെറ്റുകയാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ ഒരു പ്രതീക്ഷയുമില്ല അതിനാലാണ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

കഷ്ടപ്പെടുന്നവര്‍ക്ക് എന്തെങ്കിലും നന്മചെയ്യാന്‍ കഷ്ടപ്പെടുന്ന പ്രസ്ഥാനമാണ് ട്വന്റി ട്വന്റി യെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദ് കെജ്രിവാള്‍ ദല്‍ഹിയില്‍ നടത്തിയതു പോലൊരു പരീക്ഷണമാണ് ട്വന്റി ട്വന്റിയും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

’15 വര്‍ഷം മുമ്പ് പിണറായി വിജയന്റെ ഉപദേശ പ്രകാരമാണ് നടുവേദനയ്ക്ക് ചികിത്സിക്കാന്‍ കിഴക്കമ്പലത്ത് സാബു ജേക്കബിന്റെ പിതാവ് എം. സി ജേക്കബ് വൈദ്യനെ കാണുന്നത്. ഇന്ന് ട്വന്റി ട്വന്റിയില്‍ ചേരുന്നത് പിണറായിക്ക് എതിരായതുകൊണ്ടല്ല,’ ശ്രീനിവാസന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ ട്വിന്റി ട്വന്റിയില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ മറ്റിടങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടി ഉപദേശക ബോര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

അതേസമയം നേരത്തെ പിറവം നിയമസഭ മണ്ഡലത്തില്‍ നിന്നും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായി ശ്രീനിവാസന്‍ ജനവിധി തേടുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി -ട്വന്റി ഉണ്ടാക്കിയ മുന്നേറ്റത്തെ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Jayarajan Criticizes actor Sreenivasan says he is an old ABVP worker