| Thursday, 23rd May 2019, 7:40 pm

തെരഞ്ഞെടുപ്പ് ഫലം മോഡി വിരുദ്ധ തരംഗം, ഇടതു പക്ഷ തരംഗമല്ലെന്ന് പി ജയരാജന്‍; 'നിരാശരാവാതെ പ്രവര്‍ത്തിക്കുക'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം മോഡി വിരുദ്ധ തരംഗമാണെന്നും ഒരിക്കലും ഇടതുപക്ഷ വിരുദ്ധ തരംഗമായി കണക്കാക്കാന്‍ പറ്റില്ലെന്നും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സംഘടിതമായി കോണ്‍ഗ്രസ്സിനെ ഉയര്‍ത്തിക്കാണിക്കാന്‍ നടത്തിയ ശ്രമം , ദേശീയതലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ,ഇതൊരു കബളിപ്പിക്കലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണെന്നും ജയരാജന്‍ പറഞ്ഞു.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് പി ജയരാജന്‍ 84663 വോട്ടിന് പരാജയപ്പെട്ടിരുന്നു. തലശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമാണ് ജയരാജന് ലീഡ് നേടാന്‍ സാധിച്ചത്.

ഫേസ്ബുക്കിലൂടെയാണ് പി ജയരാജന്റെ പ്രതികരണം.

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ എല്ലാ പ്രവര്‍ത്തകന്മാര്‍ക്കും എല്‍ഡിഎഫിന് വോട്ട് ചെയ്ത എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

ദേശീയതലത്തില്‍ ബിജെപി ഭരണം ഉണ്ടാക്കിയ ആപത്കരമായ സ്ഥിതിവിശേഷം മതന്യുനപക്ഷങ്ങളില്‍ സൃഷ്ടിച്ച ഭയപ്പാട് മുതലെടുത്ത് കൊണ്ടാണ് യുഡിഎഫ് ഈ വിജയം നേടിയിട്ടുള്ളത്.എന്നാല്‍ ബിജെപിയുടെ വിപത്ത് തടയാന്‍ കോണ്‍ഗ്രസ്സിന് ആവില്ലെന്ന വസ്തുത തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ എല്‍ഡിഎഫ് ചൂണ്ടിക്കാണിച്ചതാണ്.ഇക്കാര്യം പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ആയില്ലെന്നതാണ് ഫലം കാണിക്കുന്നത്.കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് ഫലം മോഡി വിരുദ്ധ തരംഗമാണ്.ഒരിക്കലും ഇടതുപക്ഷ വിരുദ്ധ തരംഗമായി കണക്കാക്കാന്‍ പറ്റില്ല.

മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സംഘടിതമായി കോണ്‍ഗ്രസ്സിനെ ഉയര്‍ത്തിക്കാണിക്കാന്‍ നടത്തിയ ശ്രമം , ദേശീയതലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ,ഇതൊരു കബളിപ്പിക്കലായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന ബോധ്യം
ഉണ്ടാക്കിയെടുക്കാന്‍ ക്ഷമാപൂര്‍വ്വമായ പ്രവര്‍ത്തനം തുടര്‍ന്നും നടത്തണം.കാരണം മോഡി ഭരണത്തിനെതിരായ യഥാര്‍ത്ഥ ബദലാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍.
അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനും വ്യാമോഹത്തില്‍ അകപ്പെട്ട ജനവിഭാഗങ്ങളെ ബോധവല്‍ക്കരിക്കാനും നിരാശരാവാതെ പ്രവര്‍ത്തിക്കാനും എല്ലാ എല്‍ഡിഎഫ് പ്രവര്‍ത്തകന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.

We use cookies to give you the best possible experience. Learn more