രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന കമ്മീഷന്‍ ശുപാര്‍ശ; രോഗത്തേക്കാള്‍ മോശമായ ചികിത്സയെന്ന് ചിദംബരം
national news
രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന കമ്മീഷന്‍ ശുപാര്‍ശ; രോഗത്തേക്കാള്‍ മോശമായ ചികിത്സയെന്ന് ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd June 2023, 9:55 pm

ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം നിലനിര്‍ത്തണമെന്ന നിയമ കമ്മീഷന്‍ ശുപാര്‍ശക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം. രോഗത്തേക്കാള്‍ മോശമായ ചികിത്സ നല്‍കുന്നതിന് തുല്യമായ രീതിയിലാണ് കമ്മീഷന്‍ ശുപാര്‍ശയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ക്രൂരമായ നിയമമാണെന്നും ഭരണാധികാരികള്‍ അത് ദുരുപയോഗം ചെയ്യാറുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ നിയമം നിരവധി തവണ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

‘സെഷന്‍124 എ (രാജ്യദ്രോഹം) യുടെ സാധുതയും പ്രസക്തിയും പരിശോധിച്ച നിയമ കമ്മീഷന്‍ ശുപാര്‍ശ, രോഗത്തേക്കാള്‍ മോശമായ ചികിത്സ നല്‍കുന്നതിന് തുല്യമാണ്.

സെഷന്‍124 എ റദ്ദാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ കമ്മീഷന്‍ ശിക്ഷ കടുപ്പിച്ചിരിക്കുന്നു (മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ).

നിയമപുസ്തകത്തിലെ ഈ ക്രൂര നിയമം ഭരണാധികാരികള്‍ക്ക് ദുരുപയോഗം ചെയ്യാനുള്ള ക്ഷണമാണ്. ഇത് ഭരണാധികാരികള്‍ നിരവധി തവണ പ്രയോഗിച്ചിട്ടുമുണ്ട്.

എന്നാല്‍ ചില ജഡ്ജിമാരും മുന്‍ ജഡ്ജിമാരും യഥാര്‍ത്ഥ ലോകത്ത് നിന്ന് എത്രമാത്രം അകന്നിരിക്കുന്നുവെന്നത് ഏറെ സങ്കടകരമാണ്,’ അദ്ദേഹം പറഞ്ഞു.

കോളനികാലത്തെ നിയമമാണെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുവെന്നും ചൂണ്ടിക്കാട്ടി 2022ലായിരുന്നു സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുന്നത്.

എന്നാല്‍ രാജ്യദ്രോഹക്കുറ്റം പുനസ്ഥാപിക്കണമെന്നും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്നാല്‍ മതിയെന്നുമാണ് കമ്മീഷന്‍ പറഞ്ഞത്. കോളനിവല്‍ക്കരണ കാലലത്തെ നിയമം എന്ന നിലക്ക് റദ്ദാക്കിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം മൊത്തത്തില്‍ ഒഴിവാക്കേണ്ടി വരുമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

content highlight: p chithambaram about sedition law