| Saturday, 30th January 2021, 4:43 pm

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന കേസില്‍ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്.

ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകും മുമ്പാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ജനുവരി 23 നാണ് മേപ്പാടിയിലെ റിസോര്‍ട്ടില്‍വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് കൊല്ലപ്പെടുന്നത്.

വിനോദ സഞ്ചാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം. 30 അംഗ സംഘത്തിനൊപ്പം എത്തിയ യുവതി റിസോര്‍ട്ടിന് പുറത്ത് കെട്ടിയ ടെന്റിലിരിക്കുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. എല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനയ്ക്ക് കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടിയിരുന്നു. കളക്ടര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് അടച്ചുപൂട്ടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Owners of the resort arrested by Meppadi Police in the case tourist killed in elephant attack

We use cookies to give you the best possible experience. Learn more