| Monday, 15th February 2021, 1:01 pm

സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം: കര്‍ശന ഉപാധികള്‍ മുന്നോട്ടുവെച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ പോയി അമ്മയെ സന്ദര്‍ശിച്ച് മടങ്ങാനാണ് കോടതിയുടെ നിര്‍ദേശം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അമ്മയെ കാണുക മാത്രമായിരിക്കണം ഉദ്ദേശം. അമ്മയുടെ ആരോഗ്യസ്ഥിതിയറിയാനായി ഡോക്ടര്‍മാരെയും മറ്റു ബന്ധുക്കളെയും കാണാം. ഇവരെയൊഴികെ മറ്റാരെയും കാണരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

പൊതുജനങ്ങളെ കാണരുതെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ വാര്‍ത്തമാധ്യമങ്ങളിലൂടെയോ പ്രതികരിക്കരിക്കുന്നതിനും കോടതിയുടെ കര്‍ശന വിലക്കുണ്ട്.

ഉത്തര്‍പ്രദേശ് പൊലീസിന്റെ കനത്ത സംരക്ഷണത്തിലായിരിക്കും സിദ്ദിഖ് കാപ്പനെ കേരളത്തിലെത്തിക്കുക. പിന്നീട് യു.പി പൊലീസ് ഇവിടെ തുടരും. കേരള പൊലീസ് യു.പി പൊലീസിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച നടപടിക്കെതിരെ യു.പി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. എന്നാല്‍ മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കുകയാണെന്നാണ് കോടതി പ്രതികരിച്ചത്.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Journalist Siddique Kappan gets inerim bail for 5 days to visit mother, SC asks for strict no comments

We use cookies to give you the best possible experience. Learn more