| Saturday, 26th December 2020, 5:21 pm

മുഖ്യമന്ത്രിയും ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഔഫിന്റെ ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവില്‍ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍റഹ്മാന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.

വന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഔഫ് അബ്ദുല്‍റഹ്മാന്റെ അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളുമാണ് കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നത്. ഔഫിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച.

‘കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്‌ലിം ലീഗുകാര്‍ കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്മാന്റെ അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളും പടന്നക്കാട് കൂടിക്കാഴ്ച നടത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സിപിഐ (എം) കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായി.’

ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊലപാതകത്തില്‍ ഒന്നാം പ്രതിയായ ഇര്‍ഷാദിനെ യൂത്ത് ലീഗ് വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പില്‍ സെക്രട്ടറിയായിരുന്നു ഇര്‍ഷാദ്.

കൊലപാതകത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. നേരത്തെ ഔഫിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. കൊലപാതകം ലീഗ്-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നും ജില്ലാ പൊലീസ് മേധാവി ശില്‍പ അറിയിച്ചു.

കൊലപാതകത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് വിട്ടു. കസ്റ്റഡിയിലെടുത്ത ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഇര്‍ഷാദ് കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇര്‍ഷാദ് അടക്കം നാല് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ നാലുപേരേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ ഇര്‍ഷാദടക്കം മൂന്ന് പേരെ ഔഫിന്റെ സുഹൃത്ത് ഷുഹൈബ് തിരിച്ചറിഞ്ഞിരുന്നു.

അതിനിടെ ഔഫിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഔഫിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു കൊലപാതകം നടന്നത്. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.

സംഭവത്തില്‍ ഇര്‍ഷാദാണ് പ്രതിയെന്ന ഔഫിന്റെ സുഹൃത്ത് ഷുഹൈബിന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തിരുന്നത്. കൊലപാതകം ആസൂത്രിതമാണെന്ന് ഔഫിനെ സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയിലെത്തിച്ച മറ്റൊരു സുഹൃത്ത് റിയാസും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Ouf AbdulRahman family Meet CM Pinarayi Vijayan

We use cookies to give you the best possible experience. Learn more