| Tuesday, 15th February 2022, 10:47 am

ഇന്ത്യയിലെ നിയമനിര്‍മാണങ്ങള്‍ ഇസ്‌ലാമോഫോബിയ വളരുന്നതിന്റെ കൃത്യമായ ലക്ഷണം; ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് ഒ.ഐ.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനെതിരെ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ (Organization of Islamic Cooperation).

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്‌ലിങ്ങള്‍ കൊല ചെയ്യപ്പെടുന്നതും കര്‍ണാടകയിലെ കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കുന്നതുമടക്കമുള്ള വിഷയങ്ങളിലാണ് ഒ.ഐ.സി ആശങ്ക വ്യക്തമാക്കിയത്.

ഒ.ഐ.സിയുടെ ജനറല്‍ സെക്രട്ടറിയേറ്റ് ആണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. മുസ്‌ലിം സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായും സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെയുണ്ടായ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണങ്ങള്‍ എന്നിവ ഇസ്‌ലാമോഫോബിയ വളര്‍ന്ന് വരുന്നതിന്റെ കൃത്യമായ ലക്ഷണങ്ങളാണെന്നും ഒ.ഐ.സി പറഞ്ഞു.

വിഷയത്തില്‍ ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.

മുസ്‌ലിം ജനവിഭാഗത്തിന്റെ സുരക്ഷയും രാജ്യത്തെ പൗരന്മാരുടെ ജീവിതശൈലിയുടെ സംരക്ഷണവും ഇന്ത്യാ ഗവണ്‍മെന്റ് ഉറപ്പുവരുത്തണമെന്നും അനീതിയും അക്രമവും ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ ജനറല്‍ സെക്രട്ടറിയേറ്റ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

ബഹ്‌റൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ, യെമന്‍ തുടങ്ങി 57 അംഗരാജ്യങ്ങളാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്റെ ഭാഗമായുള്ളത്.


Content Highlight: Organization of Islamic Countries condemns growing attacks on Indian Muslims

We use cookies to give you the best possible experience. Learn more